കൊച്ചി: യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി സ്പൈസ് ജെറ്റ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫുജൈറയിലേക്കുള്ള വിമാനം അവസാന നിമിഷം റദ്ദാക്കി. ഇന്നലെ രാത്രി 11.45ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന സർവീസാണ് റദ്ദാക്കിയത്.വിമാനം വൈകുമെന്ന് മാത്രമാണ് ആദ്യം യാത്രക്കാരെ അറിയിച്ചത്. എന്നാൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സർവീസ് റദ്ദാക്കിയതായി കമ്പനി അറിയിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.
യാത്രക്കാർക്ക് പകരം മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് ക്രമീകരിച്ച് നൽകുമെന്നും യാത്ര റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണമായും തിരികെ നൽകുമെന്നും സ്പൈസ് ജെറ്റ് അധികൃതർ ഉറപ്പ് നൽകി.
ആഗസ്റ്റ് ഒന്ന് മുതൽ ഒരു മാസത്തോളമായി സ്പൈസ് ജെറ്റ് സർവീസുകൾ തുടർച്ചയായി വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാരിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കാലാവസ്ഥാ പ്രതികൂല സാഹചര്യങ്ങളും സാങ്കേതിക തകരാറുകളുമാണ് സർവീസുകൾ മുടങ്ങാനുള്ള കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.
എന്നാൽ സ്പൈസ് ജെറ്റിന്റെ ഈ വാദം കൊച്ചി വിമാനത്താവള അധികൃതർ തള്ളി. മറ്റ് വിമാനക്കമ്പനികൾ സമാനമായ സാഹചര്യങ്ങളിലും സർവീസുകൾ കൃത്യമായി നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സിയാൽ, സർവീസുകൾ സമയബന്ധിതമായി നടത്താത്ത പക്ഷം സ്പൈസ് ജെറ്റിന്റെ സ്ലോട്ടുകൾ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകി നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, തുടർച്ചയായ സർവീസ് മുടക്കങ്ങളിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇടപെടാനും സാധ്യതയുണ്ട്. കമ്പനിക്കെതിരെ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതും പരിഗണനയിലാണെന്നാണ് വിവരം.
Comments
No comments yet. Be the first to comment!
Leave a Comment