Wednesday, August 5, 2026
Kerala News

പ്രിയദര്‍ശിനി പരാമര്‍ശത്തില്‍ നിലപാട് ആവര്‍ത്തിച്ച് മന്ത്രി സിപി ജോണ്‍

 പ്രിയദര്‍ശിനി പരാമര്‍ശത്തില്‍ നിലപാട് ആവര്‍ത്തിച്ച് മന്ത്രി സിപി ജോണ്‍



കൊച്ചി: പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി സിപി ജോണ്‍. തന്റെ വാക്കുകള്‍ സ്ത്രീകളുടെ ദാരിദ്ര്യത്തെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയുമാണ് സൂചിപ്പിച്ചതെന്നും, അതിനെ ചൊല്ലി വിവാദമുണ്ടാകുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് നേരിട്ട് ചോദിച്ച് മനസ്സിലാക്കാമായിരുന്നുവെന്നും, യാത്ര ചെയ്യാന്‍ പോലും സാമ്പത്തികശേഷിയില്ലാത്ത സ്ത്രീകള്‍ കേരളത്തിലുണ്ടെന്ന യാഥാര്‍ഥ്യമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുകയാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സിപി ജോണ്‍ വ്യക്തമാക്കി.

കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. സര്‍ക്കാര്‍ നടപ്പാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയില്‍ സ്ത്രീകള്‍ തിരക്കിട്ട് ബസുകളില്‍ കയറുന്നുവെന്നും, സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആര്‍ടിസി ബസുകളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, മക്കളെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് നല്‍കി പഠിപ്പിക്കുന്നവരാണ് കുറഞ്ഞ ചെലവുള്ള പൊതുഗതാഗതം ഉപയോഗിക്കുന്നതെന്നും, അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങളുടെ ഇത്തരം സമീപനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന പരാമര്‍ശവും അദ്ദേഹം നടത്തിയിരുന്നു.

മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി വീണ്ടും രംഗത്തെത്തിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment