Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2025-ല്‍ ദ്വാരാപാലക ശില്പങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതിക്കൊടുവിലാണ് പ്രശാന്തിനെ പ്രതി ചേര്‍ക്കുകയും തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. 

കേസില്‍ മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാര്‍, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരുള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കൊപ്പം പി.എസ്. പ്രശാന്തും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  പി.എസ്. പ്രശാന്തിനെതിരെ കുറ്റകൃത്യത്തില്‍ ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. 

അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കേസില്‍ ഉള്‍പ്പെട്ട ഏഴുപേരുടെയും പങ്ക് കൃത്യമായി തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രവര്‍ത്തിച്ചതെന്ന് എസ്.ഐ.ടി കണ്ടെത്തി. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.  

ചെയ്യാത്ത കുറ്റത്തിന് താന്‍ ക്രൂശിക്കപ്പെടുകയാണെന്ന് വ്യക്തമാക്കി പ്രശാന്ത് ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് മണിക്കൂറുകള്‍ക്കകമാണ് എസ്.ഐ.ടി നടപടിയുണ്ടായത്. എല്ലാ കാര്യങ്ങള്‍ക്കും പിന്നില്‍ രണ്ടാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്നും, ശ്രീകോവിലിന് മുന്നില്‍ കണ്ട അശുദ്ധി മാറ്റാന്‍ ശ്രമിച്ചതാണോ തങ്ങള്‍ ചെയ്ത തെറ്റെന്നും അദ്ദേഹം പോസ്റ്റില്‍ ചോദിച്ചിരുന്നു. ഇതിനുപിന്നാലെ അന്വേഷണ സംഘം പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  


Related News

Comments

No comments yet. Be the first to comment!

Leave a Comment