ശബരിമല മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് വീഴ്ച പറ്റിയതായി രേഖകള്‍ വ്യക്തമാക്കുന്നു. പദ്ധതിക്കായി വകയിരുത്തിയ മുഴുവന്‍ തുകയും ശബരിമലയുടെ വികസനത്തിനായി ലഭ്യമാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി തയാറാക്കിയ മാസ്റ്റര്‍പ്ലാനിനായി വകയിരുത്തിയ തുകയും യഥാര്‍ത്ഥത്തില്‍ അനുവദിച്ച തുകയും തമ്മില്‍ വലിയ വ്യത്യാസമാണ് ഉള്ളത്.
2016-2017 വര്‍ഷങ്ങളിലായി ശബരിമല മാസ്റ്റര്‍പ്ലാനിനായി 275 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ ഇതില്‍ 85.45 കോടി രൂപ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ശബരിമലയ്ക്ക് ലഭിച്ചത്. അനുവദിച്ച തുകയില്‍ 85.39 കോടി രൂപയും ഇതിനോടകം ചിലവഴിച്ചിട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു. അയ്യപ്പ സംഗമത്തില്‍ ഉള്‍പ്പെടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാസ്റ്റര്‍പ്ലാനിലാണ് തുക അനുവദിക്കുന്നതില്‍ ഈ കുറവ് വന്നിരിക്കുന്നത്. വിവരവകാശ പ്രവര്‍ത്തകനായ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭിച്ച ഔദ്യോഗിക രേഖകളിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ശബരിമലയിലെ റോഡുകള്‍ നവീകരിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്കായുള്ള മറ്റെല്ലാ സംവിധാനങ്ങളും സജ്ജീകരിക്കുന്നതിനുമായാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരുന്നത്. വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അനുവദിച്ച തുക മുഴുവന്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നാണ് വിവരാവകാശ രേഖകള്‍ അടിവരയിടുന്നത്. വകയിരുത്തിയ തുകയുടെ മൂന്നിലൊന്ന് പോലും നല്‍കാതെ സര്‍ക്കാര്‍ ശബരിമല വികസനത്തില്‍ പിന്നോട്ടുപോയി എന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment