Saturday, July 11, 2026
Kerala News

കള്ളാടി മണ്ണിടിച്ചില്‍: കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

കള്ളാടി മണ്ണിടിച്ചില്‍:  കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

കല്‍പ്പറ്റ:  വയനാട് കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നിര്‍ണായക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതില്‍ യാതൊരുവിധ കാലതാമസവും ഉണ്ടാകരുതെന്ന് കോടതി കര്‍ശനമായി ആവശ്യപ്പെട്ടു. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാച്ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. നിര്‍മാണത്തിനായി കുഴിച്ചെടുത്ത മണ്ണ് അടിയന്തരമായി നീക്കം ചെയ്യാന്‍ പലതവണ നിര്‍ദേശം നല്‍കിയിട്ടും അത് പാലിക്കാതിരുന്ന കരാര്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ജൂണ്‍ അഞ്ചിന് തന്നെ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും, സര്‍ക്കാരിന്റെ സമയബന്ധിതമായ ഇത്തരം മുന്നറിയിപ്പുകളും ഇടപെടലുകളുമാണ് ദുരന്തത്തിന്റെ വ്യാപ്തിയും മരണനിരക്കും കുറച്ചതെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. സംഭവത്തില്‍ ദുരന്തനിവാരണ സെക്രട്ടറി, പരിസ്ഥിതി സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്വതന്ത്ര അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചതായും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

സാധ്യമായ എല്ലാ സുരക്ഷാ മുന്നറിയിപ്പുകളും മുന്‍കൂട്ടി നല്‍കിയിരുന്നുവെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും (KSDMA) കോടതിയെ അറിയിച്ചു. കൃത്യമായി എന്ത് പ്രവൃത്തി നടക്കുമ്പോഴാണ് ദുരന്തമുണ്ടായതെന്ന് വ്യക്തമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അതോറിറ്റി, അപകടദിവസത്തെ മഴ മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലും അന്വേഷണം വേണമെന്ന് വ്യക്തമാക്കി. നിലവില്‍ ദുരന്തമുഖത്ത് കാണാതായ അവശേഷിക്കുന്ന ഒരാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഇന്നത്തെ പരിശോധനയില്‍ കണ്ടെടുത്ത മൃതദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയായ രാകേഷ് ഗുതൈച്ചിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് എംബാമിങ് നടത്തി അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment