Thursday, July 23, 2026
Kerala News

പോറ്റിക്ക് ശബരിമലയില്‍ അവസരം നല്‍കിയത് തന്ത്രി; സ്വര്‍ണപ്പാളി കൊണ്ടുപോയത് അറിയാമായിരുന്നെന്നും എസ്‌ഐടി

 പോറ്റിക്ക് ശബരിമലയില്‍ അവസരം നല്‍കിയത് തന്ത്രി; സ്വര്‍ണപ്പാളി കൊണ്ടുപോയത് അറിയാമായിരുന്നെന്നും എസ്‌ഐടി

തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ അവസരങ്ങള്‍ നല്‍കിയത് തന്ത്രിയെന്ന് എസ്‌ഐടി കണ്ടെത്തല്‍. മുന്‍ തിരുവിതാകൂര്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയും തന്ത്രിക്ക് കുരുക്കായി.

ശബരിമലയിലെ മൂല്യമേറിയ വസ്തുക്കള്‍ പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ തന്ത്രിയുടെ അനുമതി വേണമെന്നിരിക്കെ സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയിട്ടില്ല എന്നായിരുന്നു കണ്ഠരര് രാജീവരുടെ ആദ്യ മൊഴി. എന്നാല്‍ മഹസര്‍ റിപ്പോര്‍ട്ടിലും കണ്ടെടുത്ത രേഖകളിലുമെല്ലാം തന്ത്രിയും ഒപ്പിട്ടിട്ടുണ്ടെന്ന് എസ്ഐടി മനസിലാക്കുകയും അതിന്റെ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റടക്കമുള്ളവരുടെയും ഉദ്യോഗസ്ഥരുടെയും മൊഴികളും തന്ത്രിക്കെതിരെയായിരുന്നു. തന്ത്രി അറിഞ്ഞാണ് സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

പോറ്റി സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോയതും മറ്റ് കാര്യങ്ങളും തന്ത്രിക്ക് അറിയാമായിരുന്നെന്നും കണ്ഠരര് രാജീവിന്റെ മൗനസമ്മതത്തോടെയാണ് ഇക്കാര്യങ്ങളൊക്കെ നടന്നതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. പോറ്റിയുമായി ഫോണ്‍ കോളടക്കം ഉണ്ടായിരുന്നെന്നും കണ്ടെത്തി. ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കുണ്ടോയെന്നും പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും എസ്‌ഐടി പരിശോധിക്കും.


ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വളര്‍ത്തിയതും ശബരിമലയില്‍ കൊണ്ടുവന്നതുമെല്ലാം തന്ത്രിയാണെന്നും അറസ്റ്റിലായ എ. പത്മകുമാര്‍ അടക്കം മൊഴി നല്‍കിയിരുന്നു. ദൈവതുല്യനായ ഒരാള്‍ക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും അദ്ദേഹമാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്നും പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു. ആ ദൈവതുല്യന്‍ തന്ത്രിയാണെന്നും വ്യക്തമായി. ഇതോടെയാണ് തന്ത്രി കണ്ഠരര് രാജീവിന്റെ അറസ്റ്റിലേക്കെത്തിയത്.





Related News

Comments

No comments yet. Be the first to comment!

Leave a Comment