Tuesday, July 28, 2026
Kerala News

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: ജയില്‍ സൂപ്രണ്ടിനെതിരെ നടപടിക്ക് ശിപാര്‍ശ

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: ജയില്‍ സൂപ്രണ്ടിനെതിരെ നടപടിക്ക് ശിപാര്‍ശ

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ സൂപ്രണ്ടിന് എതിരെ നടപടിക്ക് ശിപാര്‍ശ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി ജയില്‍ ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നിട്ടില്ലെന്ന് കണ്ടെത്തല്‍. സെല്ലിലെ ലൈറ്റുകള്‍ രാത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ആറുമാസമായി ഇലക്ട്രിക് ഫെന്‍സിംഗ് പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പി മുറിച്ച ആയുധം കണ്ടെത്താതിരുന്നത് സെല്ലിലെ പരിശോധനയിലെ വീഴ്ചയാണെന്ന് വിലയിരുത്തുന്നു. 

പത്താം ബ്ലോക്കിലെ 19-ാം സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. ഒമ്പത് മാസമായി ഗോവിന്ദച്ചാമി ജയില്‍ ചാട്ടത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സെല്ലിന്റെ മൂന്ന് അഴികള്‍ തകര്‍ത്തുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. ജയിലില്‍ നിന്ന് പുറത്തുവന്നശേഷം വാട്ടര്‍ടാങ്കിന് മുകളില്‍ കയറിനിന്ന് തോര്‍ത്തുകള്‍ കെട്ടിയിട്ടാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇതിനായി രണ്ടുമണിക്കൂറോളം സമയമെടുത്തു. എന്നിട്ടും ജയില്‍ അധികൃതരാരും ഗോവിന്ദച്ചാമിയെ കണ്ടില്ല. പിന്നീട് മുളങ്കമ്പില്‍ തുണി കെട്ടിയാണ് ഇയാള്‍ പുറത്തേക്ക് ചാടുന്നത്.

ജയിലിലെ അഴിയുടെ അടിഭാഗത്തായി കഴിഞ്ഞ 9 മാസങ്ങളായി ഗോവിന്ദച്ചാമി രാകിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇയാളുടെ കുറ്റസമ്മത മൊഴിയിലുണ്ട്. ജയിലില്‍ മരപ്പണിക്ക് വന്നവരില്‍ നിന്നാണ് ഇയാള്‍ ചില ആയുധങ്ങള്‍ കൈവശപ്പെടുത്തിയത്. മൂന്ന് അഴികള്‍ ഇയാള്‍ ഇത്തരത്തില്‍ രാകിക്കൊണ്ടിരുന്നു. എല്ലാ ദിവസവും രാത്രി ഇയാള്‍ അഴികള്‍ രാകാറുണ്ടായിരുന്നുവെന്നും ഇന്നലെ രാത്രി 1.30ഓടെയാണ് പണികള്‍ പൂര്‍ത്തിയായതെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. മൂന്ന് സ്ഥലത്ത് അഴികള്‍ അറുത്തുമാറ്റി ആദ്യം തന്റെ തലയും പിന്നീട് ശരീരവും പുറത്തിട്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. തന്റെ തല അഴികളിലൂടെ കടക്കുമോ എന്ന് മുന്‍പ് തന്നെ ഇയാള്‍ പരീക്ഷിച്ച് മനസിലാക്കിയതായും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. 

തന്നെ സര്‍ക്കാര്‍ പുറത്തുവിടുമെന്ന് കരുതാത്തതിനാലാണ് ജയില്‍ചാട്ടത്തിനായി തയ്യാറെടുത്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.താന്‍ ജയില്‍ ചാടുമെന്ന് ഗോവിന്ദച്ചാമി സഹതടവുകാരോട് പറഞ്ഞിരുന്നുവെനന്നും മൊഴി നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment