Tuesday, July 28, 2026
International News

ചൈന അതിര്‍ത്തിയില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണു

ചൈന അതിര്‍ത്തിയില്‍  റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണു

മോസ്‌കോ: ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ അമുര്‍ മേഖലയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു. തകര്‍ന്നത് റഷ്യയുടെ AN 24 എന്ന യാത്രാ വിമാനമാണ്. ആറ് ജീവനക്കാരടക്കം 49 പേരുമായി പറന്ന സൈബീരിയന്‍ എയര്‍ലൈനായ അങ്കാരയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  വിമാനത്തില്‍ കുട്ടികളടക്കം ഏകദേശം 50 യാത്രക്കാരുണ്ടായിരുന്നതായും ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും പ്രാദേശിക അധികൃതര്‍ അറിയിച്ചു.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ മേഖലയിലെ ടിന്‍ഡ പട്ടണത്തിലേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാര്‍ സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തില്‍ അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പെടെ 49 പേരുണ്ടായിരുന്നതായി റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് പറഞ്ഞു. റഷ്യയുടെ അടിയന്തര മന്ത്രാലയം നടത്തിയ തിരച്ചിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മോശം ദൃശ്യപരത കാരണം ലാന്‍ഡിംഗിനിടെ ക്രൂവിന് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. 1950 കളില്‍ വികസിപ്പിച്ചെടുത്ത അന്റോനോവ് AN - 24 വിമാനം, റഷ്യയില്‍ ചരക്ക് ഗതാഗതത്തിനും യാത്രകള്‍ക്കുമായിട്ടാണ് വ്യാപകമായി ഉപയോഗിക്കുന്നത്.



Related News

Comments

No comments yet. Be the first to comment!

Leave a Comment