തിരുവനന്തപുരം: ബിജെപി നേതാവ് ജി.കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയത് വന്‍ തിരിമറി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നടത്തിയത് 66 ലക്ഷം രൂപയുടെ ബാങ്ക് ഇടപാടുകള്‍. ഇവരുടെ യുപിഐ ബാങ്ക് ഇടപാടുകളില്‍ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം തുകയും പിന്‍വലിച്ചെന്നും കണ്ടെത്തല്‍. ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ വീണ്ടും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു.
ഇതില്‍ കസ്റ്റമേഴ്‌സില്‍ നിന്ന് വാങ്ങിയ തുക എത്രയാണെന്ന് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സാധനങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ ബില്‍ ബുക്കില്‍ തുക രേഖപ്പെടുത്താറുണ്ട്. ബില്‍ ബുക്കും അക്കൗണ്ട് ഇടപാടുകളും പരിശോധിച്ചാല്‍ സ്ഥാപനത്തിന്റെ പേരില്‍ ലഭിച്ച തുക എത്രയാണെന്ന് വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അക്കൗണ്ട് വഴിയല്ലാതെ നേരിട്ടും ജീവനക്കാര്‍ പണം കൈപ്പറ്റിയതായി കസ്റ്റമേഴ്‌സില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നേരിട്ട് എത്ര തുക വാങ്ങിയതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.
അതേസമയം കൃഷ്ണകുമാര്‍ തട്ടിക്കൊണ്ട് പോയെന്ന് പരാതിയില്‍ മൊഴി നല്‍കാന്‍ ജീവനക്കാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മ്യൂസിയം പൊലീസില്‍ ജീവനക്കാര്‍ എത്തിയില്ല. വിനീതയെയും ദിവ്യയെയും രാധാകുമാരിയെയും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നു എന്ന് മനസ്സിലായതോടെ വനിതാ ജീവനക്കാര്‍ അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യ അപേക്ഷയ്ക്കായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ അപേക്ഷ നല്‍കി.
ഒ ബൈ ഒസിയിലെ ക്യു ആര്‍ കോഡ് മാറ്റിവെച്ച് 69 ലക്ഷം രൂപ തട്ടിയെന്ന ദിയയുടെ പരാതിയെ തുടര്‍ന്നാണ് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചത്. 2024 ജനുവരി മുതല്‍ 66 ലക്ഷം രൂപയുടെ ഇടപാടുകളാണ് വിനീത, ദിവ്യ, രാധാമണി എന്നിവര്‍ വലിയതുറ എസ്ബിഐ ബാങ്കില്‍ നടത്തിയിട്ടുള്ളത്.
Comments
No comments yet. Be the first to comment!
Leave a Comment