__
പാകിസ്താന്റെ ഭീകരവാദത്തിന് എതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന് ഒരു മാസം കഴിഞ്ഞു. ജമ്മുവിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. എന്നാല്‍, പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിച്ച കൊലയാളികള്‍ ഇതുവരെ പിടിയിലായിട്ടില്ല. അതിനാല്‍ തന്നെ ഈ ചോദ്യം പ്രതിപക്ഷം വീണ്ടും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ, നദീജല കരാര്‍ വീണ്ടും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാക് ജലശക്തി മന്ത്രാലയം ഇന്ത്യയിലേക്ക് കത്ത് അയച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയായിരുന്നു ഇന്ത്യ നല്‍കിയത്. ആദ്യം സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചു. പിന്നാലെ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് റദ്ദാക്കി. അട്ടാരി വാഗ അതിര്‍ത്തി അടച്ചു. നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. വ്യാപാര ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചു.
മറുവശത്ത് ഷിംല കരാര്‍ റദ്ദാക്കിയും, വ്യോമപാത അടച്ചും പാകിസ്ഥാനും പ്രതിരോധം തീര്‍ത്തു. എന്നിട്ടും പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ച്ചയായി. എന്തും സംഭവിക്കാമെന്ന അന്തരീക്ഷത്തില്‍ കഴിഞ്ഞ മാസം 7ന് അര്‍ധരാത്രി പിന്നിട്ടപ്പോള്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകളില്‍ കടന്നുകയറി ഇന്ത്യ ആക്രമണം നടത്തി. സിന്ദൂരം മാഞ്ഞുപോയ സഹോദരിമാര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പാക്കി.
Comments
No comments yet. Be the first to comment!
Leave a Comment