പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ അന്വേഷണസംഘം ഇന്ന് ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫൊറന്‍സിക് പരിശോധന ഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. കൊലപാതകമുണ്ടായി അന്‍പത് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തയാറാക്കിയത്.
വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്ന് ജനുവരി ഇരുപത്തി ഏഴിനാണ് പോത്തുണ്ടി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരില്‍ക്കണ്ട ഏക ദൃക്‌സാക്ഷിയുടെ മൊഴിയും ചിറ്റൂര്‍ കോടതിയില്‍ രേഖപ്പെടുത്തിയ എട്ടുപേരുടെ രഹസ്യമൊഴിയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെന്താമരയുടെ വസ്ത്രത്തില്‍ സുധാകരന്റെയും, ലക്ഷ്മിയുടെയും രക്തം പതിഞ്ഞതിന്റെ ഉള്‍പ്പെടെ ഫൊറന്‍സിക് പരിശോധനാഫലം, ആയുധത്തിലെ വിരലടയാളം തുടങ്ങിയവയാണ് സംഭവത്തിലെ നിര്‍ണായക തെളിവുകള്‍.
കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ആരും പ്രതിയെ സഹായിച്ചിട്ടില്ലെന്നും കുറ്റപത്രത്തിലുണ്ട്. വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്ന് കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് ചെന്താമര അമ്മയെയും മകനെയും വകവരുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.
Comments
No comments yet. Be the first to comment!
Leave a Comment