Saturday, August 1, 2026
Kerala News

ആശ വര്‍ക്കര്‍മാരുടെ സമരം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എം.പിമാര്‍

ആശ വര്‍ക്കര്‍മാരുടെ സമരം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എം.പിമാര്‍

ന്യൂഡല്‍ഹി: അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവുമായി കേരളത്തിലെ ആശാ വര്‍ക്കാര്‍മാരുടെ സമരം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എം.പിമാര്‍. കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്.

ആശ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് വേണുഗോപാല്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാനസര്‍ക്കാര്‍ പണം വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാകണം. ആശമാര്‍ക്ക് 21,000 രൂപ പ്രതിമാസം അലവന്‍സും വിരമിക്കല്‍ ആനുകൂല്യവും നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. 

കോവിഡ് കാലത്തും നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ ആശ വര്‍ക്കമാര്‍ നടത്തി. അമിതമായ ഉത്തരവാദിത്വങ്ങള്‍ അവരുടെ ചുമലിലുണ്ട്. കുറച്ച് ഓണറേറിയവും ഇന്‍സെന്റീവുകളുമാണ് അവര്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ അത് കൃത്യമായി നല്‍കുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അവര്‍ സമരം നടത്തുന്നത്. സ്ത്രീകളായതു കൊണ്ടാണോ അവരുടെ സമരം ആരും കാണാതെ പോകുന്നതെന്നും ശശി തരൂര്‍ എംപി ചോദിച്ചു.

രാജ്യത്തെ ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെ വിഷയം മുന്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ രാജ്യസഭയില്‍ ഉന്നയിച്ചു. തൊഴിലിന്റെ പ്രാധാന്യം അനുസരിച്ചുള്ള വേതനം ആശമാര്‍ക്കു കിട്ടുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് രേഖാ ശര്‍മ ആവശ്യപ്പെട്ടത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് വി.കെ. ശ്രീകണ്ഠനും ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment