തന്റെ മകനെ കൊലപ്പെടുത്തിയ പ്രതികളെ യാതൊരു വിധത്തിലും രക്ഷപ്പെടാന്‍ അനുവദിക്കകരുതെന്ന് താമരശ്ശേരിയില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ്. പിടിയിലായ കുട്ടികളുടെ രക്ഷിതാക്കള്‍ സ്വാധീനമുള്ളവരാണ്. രാഷ്ട്രീയ സ്വാധീനം തൊണ്ണൂറു ശതമാനവും ഉപയോഗിക്കും എന്ന ആശങ്ക വളരേയധികമുണ്ട്. കുട്ടികള്‍ എന്തുചെയ്താലും പരീക്ഷ എഴുതിക്കാം എന്ന ധൈര്യം അവര്‍ക്കുണ്ട്. സാധാരണക്കാരായ ആളുകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അവര്‍ക്ക് സംരക്ഷണം കൊടുക്കാനും സ്വാധീനം ചെലുത്തി രക്ഷപ്പെടാനും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിക്കുന്നു. പക്ഷേ അത് സാധാരണക്കാര്‍ക്ക് കഴിയുന്നില്ല.
സര്‍ക്കാറിലും നീതിപീഠത്തിലും ഉറച്ച വിശ്വാസമുണ്ട്. ഇന്ന് എന്റെ കുട്ടിക്ക് ഈ ഗതി വന്നു. നാളെ ഒരു കുട്ടിക്കും ഇത് വരാന്‍ പാടില്ല. ഇന്ന് ഈ സ്റ്റേജില്‍ നിന്നു, നാളെ വീണ്ടും താഴേത്തട്ടിലേക്കാണ് പോവുക. വീട്ടില്‍ നിന്നും കത്തിയും കൊടുവാളും ബാഗില്‍ കൊണ്ടുവന്ന് ചെയ്യില്ല എന്നാര് കണ്ടു? പ്രതികളില്‍ ഒരാളുടെ പിതാവ് ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആക്രമിച്ചത്. ചുറ്റും നിന്ന് വളഞ്ഞാണ് മകനെ ആക്രമിച്ചത്. അവന്‍ പ്രശ്‌നക്കാരനല്ല, ഇതിലൊന്നും ഇടപെട്ടിട്ടില്ല എന്നും പിതാവ് പറഞ്ഞു.
പ്രതികളായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തീര്‍ച്ചയായും ഈ മരണത്തില്‍ പങ്കുണ്ട്. കുട്ടികള്‍ ഈ സ്റ്റേജിലാണ് ഉള്ളതെങ്കില്‍ ഇരുപത് വയസ്സ് പൂര്‍ത്തിയാവുമ്പോഴേക്കും ഇവര്‍ സമൂഹത്തിന് വന്‍ ഭീഷണിയായിട്ട് വരും. അന്വേഷണം ഈ രീതിയില്‍ പോവുകയാണെങ്കില്‍ കുഴപ്പമില്ല. സ്വാധീനം ചെലുത്തി മുന്നോട്ടുനീങ്ങുകയാണെങ്കില്‍ വളരെയേറെ മനപ്രയാസമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment