Saturday, August 1, 2026
Kerala News

ആറളത്ത് പ്രതിഷേധം ശക്തം; എംവി ജയരാജന്‍ അടക്കമുള്ള നേതാക്കളെ തടഞ്ഞു

ആറളത്ത് പ്രതിഷേധം ശക്തം; എംവി ജയരാജന്‍ അടക്കമുള്ള നേതാക്കളെ തടഞ്ഞു




ആറളത്ത് കാട്ടാനയുടെ ആക്രണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. ആറളത്ത് ഇന്ന്  ബിജെപിയും യുഡിഎഫും ഹര്‍ത്താല്‍  നടത്തുന്നുണ്ട്. ഇതോടൊപ്പം നാട്ടുകാരും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സംഭവ സ്ഥലത്തേക്ക് എത്തിയ എംവി ജയരാജന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പ്രദേശവാസികള്‍ തടഞ്ഞു. 

ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സും നാട്ടുകാര്‍ തടഞ്ഞു. ആരെയും ഉള്ളിലേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാരുടെ പ്രതിഷേധം. റോഡ് ഉപരോധിച്ച നാട്ടുകാരെ പൊലീസ് ബലം പ്രയോഗിച്ചുനീക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.

13-ാം ബ്ലോക്കില്‍ കശുവണ്ടി ശേഖരിച്ച് മടങ്ങുകയായിരുന്ന വെള്ളി (80) ഭാര്യ ലീല (75) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. സംഭവ ശേഷം രാത്രി വൈകിയും കാട്ടാനക്കൂട്ടം ഈ മേഖലയില്‍ തമ്പടിച്ചിരുന്നു. വന്യജീവി അക്രമത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

അതേസമയം വെള്ളി, ഭാര്യ ലീല എന്നിവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ഒരാള്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. ഇതില്‍ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യ ഗഡുവായി നല്‍കുക.


Related News

Comments

No comments yet. Be the first to comment!

Leave a Comment