ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആവര്‍ത്തന വിരസതയായിരുന്നു ബജറ്റില്‍. 24 വര്‍ഷത്തിനിടെ ഇങ്ങനെയൊരു ബജറ്റ് കേള്‍ക്കുന്നത് ആദ്യമായാണ്. വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റിന്റെ രൂപത്തിലേക്ക് പോലും ആക്കയിട്ടില്ല എന്നാണ് വിമര്‍ശനം ഉന്നയിച്ച് അദ്ദേഹം പറഞ്ഞത്.
ബജറ്റ് വെറും പൊള്ളയാണ്. ബജറ്റില്‍ വിശ്വാസ്യത ഇല്ല. ക്ഷേമപദ്ധതികള്‍ അടക്കമുള്ളവയ്ക്കുള്ള വിഹിതം വെട്ടിക്കുറച്ചു. സര്‍ക്കാരിന്റെ ബാധ്യത തീര്‍ക്കാനുള്ള പണം പോലും ഇത്തവണത്തെ ബജറ്റില്‍ വെച്ചിട്ടില്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ബജറ്റില്‍ വിവിധ പദ്ധതികള്‍ക്ക് പ്രഖ്യാപിച്ച തുക വന്‍തോതില്‍ വെട്ടിക്കുറച്ചു. 15000 കോടി രൂപയുടെ പദ്ധതികളാണ് 2024-25 വര്‍ഷത്തില്‍ വെട്ടിച്ചുരുക്കിയത്. നിയമസഭ പാസാക്കിയ ധനാഭ്യര്‍ഥനകള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമവിരുദ്ധമായി വെട്ടിച്ചുരുക്കുകയായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 500 കോടിയില്‍ 24 ശതമാനം മാത്രമാണ് ചെലവാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
170 രൂപയുണ്ടായിരുന്ന റബ്ബറിന്റെ തറവില പത്ത് രൂപകൂട്ടി 180 രൂപയാക്കിയെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇന്ന് വിപണിയില്‍ റബ്ബറിന് തറവില 208 രൂപയാണ്. വിപണിയിലെ സാഹചര്യം പോലും പഠിക്കാതെയാണ് ബജറ്റ് തയ്യാറാക്കിയത്.. ഭൂനികുതിയില്‍ 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. പാവപ്പെട്ടവരെ പിഴിയുന്നതിന് വേണ്ടിയാണ് ഇത്. അതല്ലാതെ, സര്‍ക്കാരിന് വേറെ വഴിയില്ല. നികുതി പിരിവില്‍ സര്‍ക്കാര്‍ ഗൗരവതരമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment