Saturday, August 1, 2026
Kerala News

തിരുവനന്തപുരത്ത് മെട്രോ വരുമോ? മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസം നടപ്പിലാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ എന്തൊക്കെയാകും പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരത്ത് മെട്രോ വരുമോ? മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസം നടപ്പിലാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ എന്തൊക്കെയാകും പ്രഖ്യാപനങ്ങള്‍



രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിന്റെ അവതരണം നിയമസഭയില്‍ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും എന്നതാണ് പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്ന്. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടി രൂപയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ തന്നെ വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും.

സര്‍ക്കാര്‍ ഭൂമി നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും എന്നതാണ് മറ്റൊരു പ്രഖ്യാപനം. ഭൂമി ഇല്ലാത്തതിനാല്‍ ഒരു നിക്ഷേപകനും പിന്മാറേണ്ടിവരില്ല. നിക്ഷേപ സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും എന്നും മന്ത്രി പറഞ്ഞു.  കാരുണ്യ പദ്ധതിക്ക് 700 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ട് അപ് മിഷന് ഒരു കോടി രൂപ അനുവദിക്കും. കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി അനുവദിച്ചു.

ഇതിനു പുറമെ സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചതായും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ധനഞെരുക്കം കേരളത്തെ ബാധിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment