Sunday, August 2, 2026
Kerala News

കൊല്ലത്തെ തമ്മിലടിയില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധത്തില്‍ വിള്ളലുണ്ടാകുമോ? ഒരു പാത്രത്തില്‍ ഉണ്ടു കഴിയേണ്ടവര്‍ തെരുവില്‍ ഏറ്റുമുട്ടിയത് യു.ഡി.എഫിന് നാണക്കേടായി

കൊല്ലത്തെ തമ്മിലടിയില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധത്തില്‍ വിള്ളലുണ്ടാകുമോ? ഒരു പാത്രത്തില്‍ ഉണ്ടു കഴിയേണ്ടവര്‍ തെരുവില്‍ ഏറ്റുമുട്ടിയത് യു.ഡി.എഫിന് നാണക്കേടായി


കൊല്ലം: ഒരു പാത്രത്തില്‍ ഉണ്ട് ഒരു പായില്‍ കിടന്നുറങ്ങുന്നവരാണ് കോണ്‍ഗ്രസും മുസ്‌ലീം ലീഗുമെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ കൊല്ലത്തെ യു.ഡി.എഫില്‍ സ്ഥിതിഗതികള്‍ അങ്ങനെയല്ല. ഇന്നലെ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ കോണ്‍ഗ്രസ്-മുസ്‌ലീം ലീഗ് നേതാക്കള്‍ ഏറ്റുമുട്ടിയതോടെ ഇരുകൂട്ടര്‍ക്കുമിടയിലെ വിള്ളല്‍ നാട്ടുകാരും അറിഞ്ഞു. യു.ഡി.എഫിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസിനോടുള്ള ലീഗിന്റെ സമീപത്തില്‍ എന്ത് മാറ്റം ഉണ്ടാകുമെന്നാണ് ഇനി അറിയേണ്ടത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനമില്ലായ്മയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ചാത്തന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം. പൊതുയോഗത്തിനിടെ ഡി.സി.സി ജനറല്‍ സെക്രട്ടറി എ.ഷുഹൈബ് മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എസ്.എം. ഷെരീഫിനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

ചടങ്ങില്‍ പങ്കെടുത്ത എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.യും കോണ്‍ഗ്രസ് നേതാക്കളും ഇതു തടയാന്‍ ശ്രമിച്ചെങ്കിലും തര്‍ക്കം നിയന്ത്രിക്കാനായില്ല. തുടര്‍ന്ന് യോഗം അലങ്കോലപ്പെടുകയും ലീഗ് അംഗങ്ങള്‍ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ സലാം എ.ഐ.സി.സി സെക്രട്ടറി അറിവഴകനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസനുമടക്കം പരാതി നല്‍കിയിട്ടുണ്ട്. ഷുഹൈബിനെതിരേ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ യു.ഡി.എഫ് പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ലീഗിന്റെ തീരുമാനം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ മൗനംപാലിച്ചത് മുന്നണിയില്‍ ചര്‍ച്ചയായിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment