Sunday, August 2, 2026
Kerala News

സ്വന്തം പാര്‍ട്ടിക്കാരാണെന്ന പരിഗണനയൊന്നുമില്ല: പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ആരും ശത്രുക്കള്‍; കൂത്താട്ടുകുളം നഗരസഭയില്‍ സി.പി.എം തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയത് സ്വന്തം കൗണ്‍സിലറിനെ

സ്വന്തം പാര്‍ട്ടിക്കാരാണെന്ന പരിഗണനയൊന്നുമില്ല: പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ആരും ശത്രുക്കള്‍; കൂത്താട്ടുകുളം നഗരസഭയില്‍ സി.പി.എം തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയത് സ്വന്തം കൗണ്‍സിലറിനെ

 
കൊച്ചി: സി.പി.എം ഭരിക്കുന്ന എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം നഗരസഭയില്‍ ഇന്നലെയുണ്ടായത് പാര്‍ട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമായ പ്രവര്‍ത്തിയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സനും വൈസ് ചെയര്‍പേഴ്‌സനും എതിരെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ സി.പി.എമ്മിലെ തന്നെ ഒരു കൗണ്‍സിലിറിനെ തട്ടിക്കൊണ്ട് പോയി. അതും പാര്‍ട്ടിക്കാര്‍.

സ്വന്തം പാര്‍ട്ടിക്കാരിയാണെന്ന പരിഗണന പോലും നല്‍കാതെ സമൂഹത്തിന് മുന്നില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കൗണ്‍സിലര്‍ കലാ രാജു പിന്നീട് പോലീസിലും മാധ്യമങ്ങളോടും പറഞ്ഞത്. കൗണ്‍സിലറുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും സംഘംചേര്‍ന്ന് തട്ടിക്കൊണ്ട് പോയതിനും 40 ഓളം സി.പി.എം, ഡി.വൈഎ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

ചെയര്‍പേഴ്‌സനും വൈസ് ചെയര്‍പേഴ്‌സനും എതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കല പറഞ്ഞിരുന്നു. തുടര്‍ന്നാണ് കൗണ്‍സിലറിനെ സി.പി.എം പ്രവര്‍ത്തകര്‍ ഏരിയ കമ്മിറ്റി ഓഫിസിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോയത്. താന്‍ കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ തനിക്കെതിരെ ആക്രോശങ്ങളുമായി ഒരു കൂട്ടര്‍ പാഞ്ഞെത്തിയെന്നും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പറിച്ചുനീക്കിയെന്നും കലാ രാജു ആരോപിച്ചു.

പൊതുജന മധ്യത്തിലാണ് സംഭവങ്ങളത്രയും നടന്നത്. ഒരു സ്ത്രീയാണെന്ന പരിഗണനയും തന്നില്ല. ചതിച്ചിട്ട് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് ആക്രോശിച്ചുകൊണ്ടാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ തനിക്കുനേരെ പാഞ്ഞടുത്തത്. കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ഡോറിനിടയില്‍ കാല്‍ കുടുങ്ങിയ കാര്യം പറഞ്ഞപ്പോള്‍ അതെല്ലാം ഞങ്ങള്‍ മുറിച്ച് എത്തിച്ചേക്കാമെന്ന് ഒരു സി.പി.എം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്നും കലാ രാജു വെളിപ്പെടുത്തി.

മക്കളെ കാണണമെന്ന് പറഞ്ഞിട്ട് അവര്‍ കാണാന്‍ സമ്മതിച്ചില്ല. ഉന്തും തള്ളിനുമിടെ തനിക്ക് നെഞ്ചിന് പരുക്കേറ്റതിനാല്‍ നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഗ്യാസിന്റെ മരുന്ന് മാത്രം തരികയും പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ഇത്രയും പ്രശ്നങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ തുടരണോ എന്ന് ആലോചിക്കേണ്ടി വരുമെന്നും കലാ രാജു സൂചിപ്പിച്ചു.



Related News

Comments

No comments yet. Be the first to comment!

Leave a Comment