Sunday, August 2, 2026
Kerala News

നിയമം എല്ലാ വിശ്വാസങ്ങള്‍ക്കും മേലെ: നെയ്യാറ്റിന്‍കരയിലെ വിവാദ കല്ലറ തുറന്നു; ഗോപന്‍ സ്വാമിയുടെ മൃതദേഹം ഭസ്മത്തില്‍ മൂടി ഇരിക്കുന്ന നിലയില്‍

നിയമം എല്ലാ വിശ്വാസങ്ങള്‍ക്കും മേലെ: നെയ്യാറ്റിന്‍കരയിലെ വിവാദ കല്ലറ തുറന്നു; ഗോപന്‍ സ്വാമിയുടെ മൃതദേഹം ഭസ്മത്തില്‍ മൂടി ഇരിക്കുന്ന നിലയില്‍


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പരിശോധന തുടങ്ങി. കല്ലറയില്‍ ഗോപന്‍ സ്വാമിയുടേതെന്ന് വ്യക്തമാക്കുന്നു മൃതദേഹം കണ്ടെത്തി. ഇരിക്കുന്നനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. മതദേഹം ഗോപന്‍ സ്വാമിയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെയായിരിക്കും സ്ഥിരീകരിക്കുക.

ഹൈക്കോടതിയില്‍നിന്ന് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ തന്നെ സമാധിയിടം തുറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. തിരുവനന്തപുരം സബ്കലക്ടര്‍ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികള്‍ പുരോഗമിക്കുന്നത്. പ്രദേശത്ത് പോലീസിന്റെ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രം നീക്കി നടത്തിയ പരിശോധനയില്‍ തന്നെ മൃതദേഹത്തിന്റെ തലഭാഗം കണ്ടെത്താന്‍ സാധിച്ചു. തുടര്‍ന്ന് വശത്തെ ഭിത്തികളും പൊളിച്ചു. മൃതദേഹം അഴുകിയ നിലയിലാണെങ്കില്‍ പോസ്റ്റുമോര്‍ട്ടം സ്ഥലത്ത് തന്നെ നടത്തുമെന്നാണ് പോലീസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സംഭവ സ്ഥലത്ത് നിന്നും മാറ്റാവുന്ന നിലയിലാണ് എന്നതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റും.

അതിരാവിലെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള സര്‍ജ്ജന്‍ അടക്കമുള്ള സന്നാഹങ്ങളുമായിട്ടാണ് പോലീസ് ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്ന് പരിശോധിക്കാനായി എത്തിയത്. കഴിഞ്ഞ ദിവസം കല്ലറ പൊളിക്കാനായി പോലീസ് എത്തിയപ്പോള്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തിയ ഗോപന്‍ സ്വാമിയുടെ മക്കളും ഭാര്യയും ഇന്ന് പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.

കല്ലറിലേക്കുള്ള വഴി രാവിലെ തന്നെ അടച്ച്, പൊതുജനങ്ങള്‍ ഇവിടേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. സബ് കളക്ടര്‍ സ്ഥലത്തെ കുടുംബാംഗങ്ങളോട് കാര്യങ്ങള്‍ വീണ്ടും വിശദീകരിച്ചു. കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ വലിയ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന നടത്താതെ കഴിഞ്ഞ ദിവസം പോലീസ് സംഘം മടങ്ങിയത്. കുടുംബത്തോടൊപ്പം ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി സംഘടനകളുടെ നേതാക്കളും കല്ലറ തുറക്കുന്നതില്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി അന്ന് കല്ലറ തുറക്കാതെ പോലീസ് സംഘം മടങ്ങി.

പിന്നാലെ കല്ലറ പരിശോധിക്കാനുള്ള ആര്‍.ഡി.ഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പോലീസ് സന്നാഹം ഇന്ന് അതിരാവിലെ ഗോപന്റെ വീട്ടിലേക്ക് എത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ്, അതിയന്നൂര്‍ കാവുവിളാകത്ത് സിദ്ധന്‍ ഭവനില്‍ ഗോപന്‍ സ്വാമി എന്നു നാട്ടുകാര്‍ വിളിക്കുന്ന മണിയന്‍ സമാധിയായെന്ന് വീട്ടുകാര്‍ പോസ്റ്റര്‍ പതിപ്പിച്ച് നാട്ടുകാരെ അറിയിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment