കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ദുരൂഹ സമാധിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് തിരിച്ചടി. ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്ന് പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നല്‍കി. ഇതോടെ ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള വഴി തെളിയുകയാണ്.
സമാധിപീഠം പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിലപാട് സ്വീകരിച്ചത്. മരിച്ചു എന്ന് പറയുമ്പോള്‍ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ച ചോദ്യം. അങ്ങനെ ഒരു മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ഹര്‍ജിക്കാരിയും ഗോപന്‍ സ്വാമിയുടെ ഭാര്യയുമായ സുലോചന കോടതിയെ അറിയിച്ചു.
മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടാമെന്നും കോടതി പറഞ്ഞു. ഒരാളെ കാണാതായാല്‍ അയാളെവിടെ പോയി എന്ന് അന്വേഷിക്കേണ്ട ചുമതല ഇവിടുത്തെ ഭരണ സംവിധാനങ്ങള്‍ക്കുണ്ട്. അതാണ് പോലീസ് ചെയ്തു കൊണ്ടിരിക്കുന്നത്. അക്കാര്യത്തില്‍ ഇടപെടേണ്ട ബാധ്യത ഇല്ല.
ഇടക്കാല ആശ്വാസം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തിരുവനന്തപുരം കളക്ടര്‍, ആര്‍.ടി.ഒ എന്നിവര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസിനും ജില്ലാഭരണകൂടത്തിനും നടപടികളുമായി മുന്നോട്ടുപോകാമെന്ന വ്യക്തമാക്കിയ കോടതി കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Comments
No comments yet. Be the first to comment!
Leave a Comment