Sunday, August 2, 2026
Kerala News

പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി സംസ്ഥാന സര്‍ക്കാര്‍: വനനിയമ ഭേദഗതി കേന്ദ്രത്തിന്റെ തലയില്‍ വച്ചുകൊടുത്തു; കൈകഴുകി പിണറായി

പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി സംസ്ഥാന സര്‍ക്കാര്‍: വനനിയമ ഭേദഗതി കേന്ദ്രത്തിന്റെ തലയില്‍ വച്ചുകൊടുത്തു; കൈകഴുകി പിണറായി


തിരുവനന്തപുരം: വനനിയമ ഭേദഗതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി സംസ്ഥാന സര്‍ക്കാര്‍. നിയമം സംബന്ധിച്ച് പല ആശങ്കകളും ഉയര്‍ന്ന് വന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യാതൊന്നും സര്‍ക്കാര്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകര്‍ക്കും മലയോര മേഖലയില്‍ വസിക്കുന്ന ജനവിഭാഗങ്ങളുടെയും ന്യായമായ താത്പര്യത്തിനെതിരെ ഒരു നിയമവും ഈ സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


അതേസമയം നിയമ ഭേദഗതി കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെച്ച് കൈകഴുകുക കൂടിയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാനത്ത് നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ അതിനായി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


മനുഷ്യരുടെ നിലനില്‍പ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ നിലപാടുകള്‍ സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ച്ചപാട്. വനസംരക്ഷണ നിയമത്തിന്റെ കാര്യത്തിലും അതുതന്നെയാണ് നിലപാട്. 


കേരളാ വന നിയമത്തില്‍ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 ലാണ്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു ഭരണത്തില്‍. 2013 മാര്‍ച്ച് മാസത്തില്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തയാറാക്കിയ കരട് ബില്ലിലാണ് തുടക്കം. മനഃപൂര്‍വം വനത്തില്‍ കടന്ന് കയറുക എന്ന ഉദ്ദേശ്യത്തോടെ വനമേഖലയിലൂടെ സഞ്ചരിക്കുന്നവര്‍ വനത്തിനുള്ളില്‍ വാഹനം നിറുത്തുക, വനത്തില്‍ പ്രവേശിക്കുക എന്നതെല്ലാം കുറ്റമാക്കുന്നത് ആണ് ഈ ഭേദഗതി. അതിന്റെ തുടര്‍ നടപടികളാണ് പിന്നീട് ഉണ്ടായത്.


നിലവില്‍ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ ആശങ്കയില്‍ ആക്കുന്നതോ ആയ ഒരു നിയമ ഭേദഗതിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. വന്യജീവികളുടെ ആക്രമണത്തില്‍ ആളുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ഇതിനെ എങ്ങനെ ശാശ്വതമായി ചെറുക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.


വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് 1972ലെ കേന്ദ്രനിയമം തന്നെയാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അതുപ്രകാരം വന്യ ജീവികളെ നേരിടുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയമങ്ങളുമാണ്. 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252ാം അനുച്ഛേദ പ്രകാരം പാര്‍ലമെന്റ് പാസാക്കിയിട്ടുള്ളത് എന്നതും അത് ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ല എന്നതും ഓര്‍ക്കണം.


ക്രിമിനല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ നിലവില്‍ സാധ്യമല്ലാത്ത സ്ഥിതിയാണ്. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഒരു വന്യജീവിയെ കൊല്ലാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 11 അനുവദിക്കുന്നുള്ളു എന്നും ക്രിമിനല്‍ നിയമ നടപടി സംഹിത ഉപയോഗിക്കാന്‍ സാധിക്കയില്ല എന്നും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment