ന്യൂഡല്‍ഹി: രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധന്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു അത് ഡോ. മന്‍മോഹന്‍ സിങായിരുന്നു. 1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി എത്തിയ മന്‍മോഹന്‍ സിങ് സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയായും ലൈസന്‍സ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയായും അദ്ദേഹം പേരെടുത്തു.
ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് സിങ് ധനമന്ത്രിയാവുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അടക്കം സാമ്പത്തിക പരിഷ്‌കാരങ്ങളോട് മുഖം തിരിച്ച നേതാക്കളോട് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അക്കാലത്തെ വാണിജ്യ സഹമന്ത്രി പി.ചിദംബരം, മന്‍മോഹന്‍ സിങിനെ ഉപമിച്ചത് ഡെന്‍ സിയാവോപിങിനോടായിരുന്നു. 1992-93 കാലത്ത് ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നിരക്ക് 5.1 ശതമാനത്തിലേക്കും 1993-94 കാലത്ത് വളര്‍ച്ച നിരക്ക് 7.3 ശതമാനത്തിലേക്കും ഉയര്‍ന്നു. ആര്‍.എന്‍. മല്‍ഹോത്ര കമ്മിറ്റി റിപ്പോര്‍ട്ട് ഈ കാലത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ നടപ്പിലാക്കിയതും മന്‍മോഹന്‍ സിംഗ് ആണ്.
2007ല്‍ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച നിരക്ക് 9 ശതമാനമായി ഉയര്‍ന്നു. ലോകത്ത് അതിവേഗ വളര്‍ച്ചയുടെ പാതയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ ഉയര്‍ന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി തകരാതെ മന്‍മോഹന്‍-ചിദംബരം കൂട്ടുകെട്ട് പിടിച്ചു നിര്‍ത്തി.
സാമ്പത്തിക രംഗത്ത് രാജ്യത്ത് തിളങ്ങിനിന്നവരില്‍ പ്രമുഖനായിരുന്നെങ്കിലും മന്‍മോഹന്‍ സിങ് രാഷ്ട്രീയത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. 1991 ല്‍ കോണ്‍ഗ്രസ് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ നിയോഗം ലഭിച്ച നരസിംഹറാവുവിന്റേതായിരുന്നു ആ സുപ്രധാന തീരുമാനം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തില്‍ വലിയ പരിഷ്‌കാരങ്ങളില്ലെങ്കില്‍ ഒരു പക്ഷെ തകര്‍ന്നുപോയേക്കുമെന്ന നിലയില്‍ കാര്യങ്ങളെത്തിയപ്പോഴായിരുന്നു മന്‍മോഹന്‍ സിങിന്റെ ഉദയം.
കോണ്‍ഗ്രസിന് ഭരണം നഷ്ടമായപ്പോള്‍ 1998-2004 കാലത്ത് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി മന്‍മോഹന്‍ സിങ് മാറിയത് അദ്ദേഹത്തില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവായി. പിന്നീട് പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങളെടുത്തു.
മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിക്കുകയാണ്. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്‌കാരം നടക്കും. എ.ഐ.സി.സി ആസ്ഥാനത്തും പൊതുദര്‍ശനമുണ്ടാകും. ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കെ.സി. വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമര്‍പ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു.
ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരില്‍ ഒരാളെയാണ് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ വിപുലമായ ശ്രമങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയെന്ന് നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിങെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്ന നേതാവിനെയാണ് നഷ്ടപ്പെടുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അനുസ്മരിച്ചു. അഴിമതിയുടെ കറപുരളാത്ത ഭരണാധികാരിയായിരുന്നു മന്‍മോഹന്‍ സിങെന്ന് രമേശ് ചെന്നിത്തല ഓര്‍മ്മിച്ചു. നിലപാടുകളില്‍ കരുത്തുകാട്ടിയ സൗമ്യനായ പ്രധാനമന്ത്രി പ്രധാന മന്ത്രിയായിരുന്നു മന്‍മോഹന്‍ സിങ് എന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോളും അനുസ്മരിച്ചു.
India
News
അന്തരിച്ചത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഇതിഹാസം: മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം
Comments
No comments yet. Be the first to comment!
Leave a Comment