Sunday, August 2, 2026
India News

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു: അന്ത്യം വസതിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന്; നഷ്ടമായത് ലോകശ്രദ്ധ നേടിയ സാമ്പത്തിക ശാസ്ത്രജ്ഞനെ

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു: അന്ത്യം വസതിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന്; നഷ്ടമായത് ലോകശ്രദ്ധ നേടിയ സാമ്പത്തിക ശാസ്ത്രജ്ഞനെ


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു. 92 വയസായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടിന് വസതിയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു. 


ഇന്ത്യയുടെ 13-ാമത്തെയും 14-ാമത്തേയും പ്രധാനമന്ത്രിയായിരുന്നു ഡോ.മന്‍മോഹന്‍ സിങ്. സാമ്പത്തിക വിഷയങ്ങളില്‍ പണ്ഡിതനായ അദ്ദേഹത്തിന്റെ അക്കാദമിക സമീപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറെ സഹായം ചെയ്തിരുന്നു. സ്വഭാവത്തില്‍ എളിമ പുലര്‍ത്തുന്ന ഡോ.സിംങ് എപ്പോഴും ആര്‍ക്കും പ്രാപ്യനാണ്. സിഖ്മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും ഹൈന്ദവ സമുദായത്തില്‍ നിന്നല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയുമാണ് മന്‍മോഹന്‍ സിങ്.


അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ പെട്ട ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിംങ്ങിന്റെ ജനനം. 1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പഠിച്ച് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്‌സ് ബിരുദം നേടി. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളജില്‍ ചേര്‍ന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി. 


പഞ്ചാബ് സര്‍വകലാശാലയിലേയും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലേയും അധ്യാപനം അദ്ദേഹത്തെ അക്കാദമിക് രംഗത്തു ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചു കാലം യു.എന്‍.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചു. ഇത് 1987നും 1990നും ഇടയില്‍ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി. 1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി ചേര്‍ന്നു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. 


പല പ്രധാന പദവികളും ഡോ. സിംങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1991-96 കാലഘട്ടത്തില്‍ ഡോ. സിംങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ഇപ്പോള്‍ ലോകം അംഗീകരിച്ചുകഴിഞ്ഞു. 


ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിങ്ങിനെ തേടിയെത്തിയ ഏറ്റവും പ്രമുഖ പുരസ്‌കാരം 1987ല്‍ ലഭിച്ച ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ആണ്. 1995ല്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹര്‍ലാല്‍ നെഹ്രു ജന്‍മശതാബ്ദി അവാര്‍ഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാര്‍ഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡും 1956ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിലെ മികച്ച പ്രകടനത്തിന് റൈറ്റ്‌സ് െ്രെപസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളില്‍ പ്രധാനം. 


ഇതിനു പുറമെ, പല പ്രമുഖ ദേശവിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഓക്‌സ്ഫഡ് സര്‍വകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കാന്‍ തയ്യാറായി. പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തിലേക്കും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കുമുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചു.


ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമായിരുന്നു അദ്ദേഹം. ഈ വര്‍ഷം ഏപ്രിലിലാണ് അദ്ദേഹം രാജ്യ സഭയില്‍ നിന്ന് രാജിവെച്ചത്. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിയിരുന്നു. തുടര്‍ന്ന് 2004 മെയ് 22ന് പ്രധാനമന്ത്രിയായി അധികാരമേറ്റു. രണ്ടാമതും യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ 2009 മെയ് 22ന് വീണ്ടും പ്രധാനമന്ത്രിയായി. ഗുര്‍ശരണ്‍ കൗറാണ് ഭാര്യ. മൂന്നു പെണ്‍മക്കളുണ്ട്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment