Monday, August 3, 2026
India News

വോട്ടെണ്ണല്‍ ഫലം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ മഹാരാഷ്ട്ര; കൂട്ടുകക്ഷി ഭരണം തലവേദനയായി ബി.ജെ.പിക്ക്; വിട്ടുകൊടുക്കാതെ ശിവസേനയും എന്‍.സി.പിയും

വോട്ടെണ്ണല്‍ ഫലം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ മഹാരാഷ്ട്ര; കൂട്ടുകക്ഷി ഭരണം തലവേദനയായി ബി.ജെ.പിക്ക്; വിട്ടുകൊടുക്കാതെ ശിവസേനയും എന്‍.സി.പിയും



കൊച്ചി: സര്‍ക്കാര്‍ രൂപീകരണത്തില്‍ ഏകാഭിപ്രായത്തിലെത്താനാകാതെ മഹാരാഷ്ട്രയിലെ മഹായുതി സഖ്യം. മുഖ്യമന്ത്രി സ്ഥാനം ഏറെക്കുറെ ബി.ജെ.പി ഉറപ്പിച്ചെങ്കിലും മന്ത്രി സ്ഥാനത്തെ ചൊല്ലി ശിവസേനയും എന്‍.സി.പിയും ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ ഒരാഴ്ചയിലേറെയായി പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാന്‍ കഴിഞ്ഞിട്ടില്ല. ഡിസംബര്‍ അഞ്ചിന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ അറിയിച്ചിട്ടുണ്ട്. എങ്കിലും കൂട്ടുകക്ഷി നേതാക്കളെ തൃപ്തിപ്പെടുത്താതെ എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് ബി.ജെ.പിയും മുന്നണിയും.

മുഖ്യമന്ത്രി ബി.ജെ.പിയില്‍ നിന്നായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസാകും മുഖ്യമന്ത്രിയെന്നും ഏറെക്കുറെ ഉറപ്പായി. എന്‍.സി.പി അജിത്ത് പവാര്‍ പക്ഷത്തിന്റെ പിന്തുണ ഫഡ്‌നാവിസിനുണ്ട്. ഇത് അജിത്ത് പവാര്‍ പരസ്യമാക്കുകയും ചെയ്തതോടെ ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ ഇടഞ്ഞു നില്‍ക്കുകയാണ്.

തുടര്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഷിന്‍ഡയുടെ നീക്കളൊക്കെ പാളിയതിനാല്‍ ആഭ്യന്തരമന്ത്രി പദത്തിലാണ് കണ്ണ്. ആഭ്യന്തര വകുപ്പും നിയമസഭാ സ്പീക്കര്‍ സ്ഥാനവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയും വേണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇല്ലെങ്കില്‍ സര്‍ക്കാരില്‍ പങ്കാളിയാകില്ലെന്നും പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും ശിവശേന കടുപ്പിച്ചു പറഞ്ഞു. എന്നാല്‍ ആഭ്യന്തരം വിട്ടുള്ള ഒരു ഒത്തുതീര്‍പ്പിനും ബി.ജെ.പി തയാറുമല്ല.

ഇതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഇന്നലെ ചേര്‍ന്ന മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗത്തില്‍ നിന്ന് ഷിന്‍ഡെ വിട്ടു നിന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനും എന്‍.സി.പി നേതാവ് അജിത് പവാറിനും ഒപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി മുംബൈയിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ഷിന്‍ഡെ യോഗം ബഹിഷ്‌കരിച്ചത്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ളതിനാല്‍ കേന്ദ്രമന്ത്രിസഭയില്‍ ഒരു സ്ഥാനവും ഷിന്‍ഡെ സ്വീകരിച്ചിട്ടുമില്ല.

തിങ്കളാഴ്ച ബി.ജെ.പിയുടെ കേന്ദ്ര നിരീക്ഷകന്‍ മഹാരാഷ്ട്രയില്‍ എത്തുന്നുണ്ട്. ഇതിനു ശേഷം ചര്‍ച്ചകള്‍ പുനരാരംഭിച്ചേക്കും. സത്യപ്രതിജ്ഞ നീണ്ട് പോകുന്നതില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും നീരസമുണ്ട്. ഇതൊഴിവാക്കാനാണ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞ ചെയ്യിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി ആലോചിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, നിരവധി കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സഖ്യകക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈകിട്ട് അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment