Wednesday, September 2, 2026
Kerala News

LDF സമരത്തിനെതിരായ ജലപീരങ്കി പ്രയോഗം: ഉപയോഗിച്ചത് മലിനജലമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്

LDF സമരത്തിനെതിരായ ജലപീരങ്കി പ്രയോഗം: ഉപയോഗിച്ചത് മലിനജലമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്

തിരുവനന്തപുരം: എല്‍.ഡി.എഫ് സമരത്തിന് നേരെ പോലീസ് പ്രയോഗിച്ച ജലപീരങ്കിയില്‍ മലിനജലമായിരുന്നു എന്ന പ്രതിപക്ഷ ആരോപണം തള്ളി ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്. പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ പരിശോധനയിലാണ് ജലപീരങ്കിയിലെ വെള്ളത്തില്‍ അണുബാധയില്ലെന്നും നേരിയ തോതില്‍ ഇരുമ്പിന്റെ അംശം മാത്രമാണ് ഉള്ളതെന്നും വ്യക്തമായത്. കെ. രാജന്‍ ആദ്യമായി ഉന്നയിക്കുകയും പിന്നീട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ ആവര്‍ത്തിക്കുകയും ചെയ്ത ആരോപണമാണ് ഇതോടെ പൊളിഞ്ഞത്.

പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമല്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ആവശ്യമില്ലാതെ പൊലീസിനെ ആക്രമിച്ചപ്പോഴാണ് സ്വാഭാവിക നടപടിയെടുക്കേണ്ടി വന്നതെന്നും മന്ത്രി വിശദീകരിച്ചു.

എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് കേവലം 100 ദിവസം മാത്രമേ ആയിട്ടുള്ളൂവെന്നും ഇത്ര വലിയ അക്രമ സമരം നടത്തേണ്ട സാഹചര്യം ഇവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിലെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങള്‍ മറയ്ക്കാനും പാര്‍ട്ടി സമ്മേളനത്തിന് മുന്നോടിയായി അധികാരം ഉറപ്പിക്കാനും വിദ്യാര്‍ത്ഥികളെ കരുവാക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, സര്‍ക്കാരിനോട് അല്പം ക്ഷമ കാണിക്കണമെന്നും പൊലീസിനെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment