Monday, August 3, 2026
International News

തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം: 10 പേര്‍ കൊല്ലപ്പെട്ടു; കഴിഞ്ഞ രണ്ട് ദിവസമായി ഗാസയിലും ലെബനനിലും കൊല്ലപ്പെട്ടത് 150ലധികം ആളുകള്‍

തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം: 10 പേര്‍ കൊല്ലപ്പെട്ടു; കഴിഞ്ഞ രണ്ട് ദിവസമായി ഗാസയിലും ലെബനനിലും കൊല്ലപ്പെട്ടത് 150ലധികം ആളുകള്‍


ജറുസലം: തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നേരത്തെ കിഴക്കന്‍ ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗാസയിലും ലെബനനിലുമായി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 150ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 93 ഓളം പലസ്തീനികള്‍ക്കും 60 ഓളം ലെബനന്‍ പൗരന്മാരുമാണ് മരിച്ചത്. വടക്കന്‍ ഗാസയിലെ ബെയ്ത് ലഹിയയില്‍ പലായനം ചെയ്യപ്പെട്ട ആളുകള്‍ താമസിച്ചിരുന്ന അഞ്ച് നില കെട്ടിടത്തിലാണ് ആക്രമണം നടന്നത്. കിഴക്കന്‍ ലെബനനിസലെ ബെക്ക താഴ്വരയിലെ ആക്രമണത്തിലാണ് ലെബനന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടത്.

ആവശ്യത്തിനുള്ള വിഭവങ്ങളില്ലാത്തതിനാല്‍ പരുക്കേറ്റവരില്‍ പലരും മരിക്കാന്‍ സാധ്യതയുണ്ടെന്ന് വടക്കന്‍ ഗാസയിലെ പ്രധാന ആശുപത്രിയായ കമാല്‍ അദ്വാന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ഹുസ്സാം അബു സഫിയ പറഞ്ഞു. അതുകൊണ്ട് തന്നെ ആരോഗ്യ പ്രവര്‍ത്തകരെ ഗാസയിലേക്ക് അയക്കണമെന്ന് ലോകത്തോട് ആഹ്വാനം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വെടിനിര്‍ത്തലിന് ദോഹയില്‍ യുഎസ്, ഈജിപ്ത്, ഖത്തര്‍ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. തടവുകാരെയും ബന്ദികളെയും കൈമാറാന്‍ ആദ്യം രണ്ട് ദിവസത്തെ വെടിനിര്‍ത്തലും 10 ദിവസത്തിനകം സ്ഥിരം വെടിനിര്‍ത്തലുമാണ് ഈജിപ്ത് ശുപാര്‍ശ ചെയ്യുന്നത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment