ഗുവാഹത്തി: അസമില്‍ മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച കെടുതികള്‍ അതിരൂക്ഷമായി തുടരുന്നു. ഇതുവരെ പ്രളയവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 62 പേര്‍ മരണപ്പെട്ടതായി ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14 പേരാണ് പ്രളയജലത്തില്‍ ജീവന്‍ വെടിഞ്ഞത്.
ഒന്‍പത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം (7.05 ലക്ഷം) ആളുകളെയാണ് വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തുകയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയോട് ഫോണില്‍ സംസാരിച്ച് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. ശിവസാഗര്‍ ജില്ലയെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത്. ഇവിടെ മാത്രം 2.9 ലക്ഷത്തോളം ആളുകള്‍ പ്രളയദുരിതത്തിലാണ്.
ഇതിനുപുറമേ ചരൈദിയോ (1.9 ലക്ഷം പേര്‍), ജോര്‍ഹട്ട് (1.3 ലക്ഷത്തിലധികം പേര്‍), ഗോലഘട്ട്, ദിബ്രുഗഡ്, നാഗോണ്‍ തുടങ്ങിയ ജില്ലകളിലും പ്രളയജലം വന്‍ നാശനഷ്ട വിതച്ചു. നിലവില്‍ പ്രളയബാധിത ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിലൂടെ വീടുകള്‍ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ക്ക് താല്‍ക്കാലിക അഭയവും ഭക്ഷണവും എത്തിച്ചുനല്‍കുന്നു.
സംസ്ഥാനത്തുടനീളം 810-ഓളം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ഇതിനുപുറമെ 34,970 ഹെക്ടറിലധികം കൃഷിഭൂമിയിലെ വിളകള്‍ നശിച്ചതായാണ് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തല്‍. ബണ്ടുകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവ തകര്‍ന്നത് പലയിടങ്ങളിലും ഗതാഗത സംവിധാനങ്ങളെ തകിടം മറിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്‍.ഡി.ആര്‍.എഫും (NDRF) കരസേനയും പ്രാദേശിക ഭരണകൂടവും ചേര്‍ന്നാണ് ദുരന്തമേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment