Monday, August 3, 2026
India News

ഇന്ത്യാ മുന്നണിയില്‍ വിള്ളലോ?: മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം; ഇടഞ്ഞ് അഖിലേഷ് യാദവ്

ഇന്ത്യാ മുന്നണിയില്‍ വിള്ളലോ?: മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം; ഇടഞ്ഞ് അഖിലേഷ് യാദവ്


ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ തര്‍ക്കം. പ്രതിപക്ഷ സഖ്യത്തിലെ മൂന്നു പ്രധാന കക്ഷികള്‍ക്കും ഒരേ സീറ്റെണ്ണം എന്ന നിലയില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുന്നോട്ടുവച്ച ഫോര്‍മുലയോട് കോണ്‍ഗ്രസും ശിവസേനയും വിയോജിപ്പ് പ്രകടിപ്പിച്ചതാണ് തര്‍ക്കത്തിന് കാരണം.

സീറ്റ് ധാരണയില്‍ മറ്റു ചെറു കക്ഷികളുടെ ആവശ്യം പരിഗണിക്കാന്‍ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും തയാറായില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. അഞ്ച് സീറ്റുകളാണ് സമാജ്വാദി പാര്‍ട്ടി മഹാരാഷ്ട്രയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടില്‍ കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്നായിരുന്നു കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന പാര്‍ട്ടികളുടെ നിലപാട്.

ഇതോടെയാണ് സമാജ്വാദി പാര്‍ട്ടി ഇടഞ്ഞത്. മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് സ്വാധീനം ഇല്ലെന്നു കരുതേണ്ടെന്നു പറഞ്ഞ അഖിലേഷ് സീറ്റ് വിഭജനത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും സമാജ്വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അബു ആസ്മി പ്രഖ്യാപിച്ചു.

ധൂലെ സിറ്റി, മലേഗാവ് സെന്‍ട്രല്‍, ഭീവന്‍ഡി ഈസ്റ്റ്, ഭീവന്‍ഡി വെസ്റ്റ്, മന്‍ഖുര്‍ദ് ശിവാജി നഗര്‍ എന്നീ അഞ്ച് മണ്ഡലങ്ങളില്‍ സമാജ്വാദി പാര്‍ട്ടി  സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അഖിലേഷ് യാദവ് നേരിട്ടെത്തിയാണ് ഈ മണ്ഡലങ്ങളിലെസ്ഥാനാര്‍ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കവും കുറിച്ചത്. തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ആസ്മി വ്യക്തമാക്കി.

നിര്‍ണായക തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലും അഭിപ്രായഭിന്നതയുമുണ്ടായത് മഹാവികാസ് അഘാഡി സഖ്യത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ അഖിലേഷ് യാദവുമായി ശരദ് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റൗഥ് എന്നിവര്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് ലഭിക്കുന്ന സൂചന. അഖിലേഷിനെ അനുനയിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ധാരണപ്രകാരം 288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 85 വീതം സീറ്റുകളില്‍ കോണ്‍ഗ്രസ്, എന്‍.സി.പി (ശരദ് പവാര്‍), ശിവസേന (ഉദ്ധവ്) എന്നീ പാര്‍ട്ടികള്‍ മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ശേഷിച്ച 33 സീറ്റുകള്‍ പ്രതിപക്ഷ സഖ്യത്തിനെ മറ്റു ചെറുകക്ഷികള്‍ക്ക് ഇടയില്‍ വീതം വയ്ക്കാനും തീരുമാനമായിരുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment