Monday, August 3, 2026
International News

ഒക്ടോബര്‍ ഒന്നിനുള്ള മറുപടി: ഇറാന്റെ സൈനീക കേന്ദ്രങ്ങളിലേക്ക് ഇസ്രയേലിന്റെ വ്യോമാക്രമണം; ഇതോടെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും വാര്‍ത്തകള്‍

ഒക്ടോബര്‍ ഒന്നിനുള്ള മറുപടി: ഇറാന്റെ സൈനീക കേന്ദ്രങ്ങളിലേക്ക് ഇസ്രയേലിന്റെ വ്യോമാക്രമണം; ഇതോടെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും വാര്‍ത്തകള്‍



ടെല്‍അവീവ്:  ഇറാന്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിന്റെ കനത്ത മറുപടി. ശനിയാഴ്ച പുലര്‍ച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ കുറഞ്ഞ ഏഴ് തവണ സ്‌ഫോടനശബ്ദമുണ്ടായി. ആക്രമണം നടത്തിയതായും തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. സ്‌ഫോടനത്തില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്.

മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അടുത്ത ഘട്ട ആക്രമണങ്ങള്‍ ഇസ്രയേല്‍ ആരംഭിച്ചത്. സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതികരിക്കുക എന്നത് തങ്ങളുടെ അവകാശവും കടമയുമാണെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്.

ഇരുന്നൂറോളം മിസൈലുകളാണ് അന്ന് ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്തത്. ഹിസ്ബുള്ളയുടെ ഉന്നതപദവിയിലിരിക്കുന്നവരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇതിന് മുറുപടി നല്‍കുമെന്ന് ഇസ്രായേല്‍ അന്ന് സൂചന നല്‍കിയിരുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം ഉണ്ടായത്.

അതേസമയം ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ഇതോടെ അവസാനിപ്പിക്കുന്നുവെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സൈന്യത്തിന്റെ മുതിര്‍ന്ന വക്താവ് ഡാനിയേല്‍ ഹാഗാരിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ ആക്രമണത്തിനുള്ള തിരിച്ചടി ശനിയാഴ്ച നടന്ന ആക്രമണത്തോടെ അവസാനിപ്പിക്കുകയാണെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണം അവസാനിപ്പിച്ച് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ സുരക്ഷിതമായി എത്തിയെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment