ഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമായി. ഇരു രാജ്യങ്ങളും കരാര്‍ ധാരണയുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തുവിട്ടു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന് അന്തിമരൂപം നല്‍കിയതിനു പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം പിഴ തീരുവ ഒഴിവാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു.
ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന മൊത്തം ഇറക്കുമതി തീരുവ 18 ശതമാനമായി കുറഞ്ഞു. തുണിത്തരങ്ങള്‍,ചെരുപ്പ് ഉള്‍പ്പെടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയിലും നികുതി ഇളവ്. അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക വിഭവങ്ങള്‍ക്കും നികുതി ഇളവുണ്ട്. ഇന്ത്യ നികുതി ഇളവ് നല്‍കിയതില്‍ ബദാം, പഴങ്ങള്‍, സോയാബീന്‍ ഓയില്‍ എന്നിവയും ഉള്‍പ്പെടുന്നു. കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയാകുന്നതോടെ ജനറ്റിക് മരുന്നുകള്‍, രത്‌നക്കല്ലുകള്‍, വജ്രം, വിമാന ഭാഗങ്ങള്‍ എന്നിവയുടെ നികുതി അമേരിക്ക ഒഴിവാക്കും. കൂടാതെ, ഇന്ത്യന്‍ വിമാന ഭാഗങ്ങള്‍ക്കുമേലുള്ള തീരുവയും ഒഴിവാക്കിയിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 50,000 കോടി ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഊര്‍ജ്ജം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളില്‍ വലിയ നിക്ഷേപങ്ങള്‍ക്കും ഇറക്കുമതിക്കും ഈ കരാര്‍ വഴിതെളിക്കും. കരാറിന്റെ ഭാഗമായി റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഇക്കാര്യത്തില്‍ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാന്‍ സ്വാതന്ത്ര്യമുണ്ടെന്നും തങ്ങളുമായി എണ്ണ വ്യാപാരം തുടരുന്നുണ്ടെന്നുമാണ് റഷ്യയുടെ നിലപാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് ആഗോള സമാധാനത്തിനും പുരോഗതിക്കും ഗുണകരമാകുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി. ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്കും എംഎസ്എംഇകള്‍ക്കും ഈ നികുതി ഇളവ് വലിയ ഉണര്‍വ് നല്‍കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
Comments
No comments yet. Be the first to comment!
Leave a Comment