Tuesday, August 4, 2026
India News

ജനം നല്‍കിയ തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ വക ട്രോളും: നുണ പറഞ്ഞ് പറ്റിക്കുന്നവര്‍ക്ക് ഇതാണ് മറുപടി; അധികാരമില്ലെങ്കില്‍ കരയിലെ മീനിന്റെ അവസ്ഥയാണെന്നും പരിഹാസം

ജനം നല്‍കിയ തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ വക ട്രോളും: നുണ പറഞ്ഞ് പറ്റിക്കുന്നവര്‍ക്ക് ഇതാണ് മറുപടി; അധികാരമില്ലെങ്കില്‍ കരയിലെ മീനിന്റെ അവസ്ഥയാണെന്നും പരിഹാസം


ന്യൂഡല്‍ഹി: പ്രതീക്ഷിച്ച വിജയം കൈവിട്ടുപോയതിന്റെ സങ്കടത്തിലാണ് കോണ്‍ഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലെ വന്‍ മുന്നേറ്റം കണ്ടവരാരും കരുതിക്കാണില്ല ഇങ്ങനെയൊരു തിരിച്ചടിയുണ്ടാകുമെന്ന. കോണ്‍ഗ്രസ് ആസ്ഥാനത്തെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മിനിറ്റുകളുടെ മാത്രം ആയുസേ ഉണ്ടായിരുന്നുള്ളു. പിന്നീടങ്ങോട്ട് കൊടുമുടിയില്‍ നിന്ന് തകര്‍ന്നടിയുന്ന കോണ്‍ഗ്രസിനെയാണ് കണ്ടത്.

തലയ്ക്ക് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായ ഏറ്റ അടിപോലെയായിരുന്നു കോണ്‍ഗ്രസിന് ഈ ജനവിധി. അവടെയും തീര്‍ന്നില്ല, വിജയം പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വകയും കിട്ടി തലങ്ങും വിലങ്ങും പ്രഹരം. നുണങ്ങള്‍ പറഞ്ഞ് പറ്റിക്കുന്നവര്‍ക്കുള്ള ജനത്തിന്റെ മറുപടിയാണിതെന്നായിരുന്നു കോണ്‍ഗ്രസിനോടുള്ള പ്രധാനമന്ത്രിയുടെ പരിഹാസം.

കോണ്‍ഗ്രസിന് ഒരിടത്തും ജനം രണ്ടാമൂഴം നല്‍കില്ല. ആദിവാസികളെയും ദലിതരയെും പറ്റിക്കുന്ന സര്‍ക്കാരുകളായിരുന്നു കോണ്‍ഗ്രസിന്റേത്. ഹരിയാനയിലെ ദലിതരെ കോണ്‍ഗ്രസ് അപമാനിച്ചു. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് ആളുകളെ തമ്മിലടിപ്പിക്കുകയാണ്. രാജ്യത്തെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരമില്ലെങ്കില്‍ കരയിലെ മീനിന്റെ അവസ്ഥയാണ് കോണ്‍ഗ്രസിനെന്നും പ്രധാനമന്ത്രി പറഞ്ഞു.

സഖ്യകക്ഷികളുടെ കനിവില്‍ ജീവിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അര്‍ബന്‍ നക്‌സലുകളുമായി ചേര്‍ന്ന് രാജ്യത്ത് ഭീതി പടര്‍ത്തുകയാണ്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരം ജന്മാവകാശമെന്നാണ് കോണ്‍ഗ്രസ് കരുതിയത്.

ഹരിയാനയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമാണ്. ഹരിയാനയിലെ കര്‍ഷകര്‍ ബിജെപിക്കൊപ്പമാണ്. ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ പ്രകടനത്തിലും അഭിമാനമുണ്ട്. കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ആര്‍ട്ടിക്കിള്‍ 370, 35 (എ) പിന്‍വലിച്ചശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്. വോട്ടു ശതമാനം കൂടിയത് ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്. അതിന് ജമ്മു കശ്മീരിലെ ഓരോ വ്യക്തിയെയും അഭിനന്ദിക്കുന്നവെന്നും പ്രധാനമന്ത്രി പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment