Tuesday, August 4, 2026
International News

സൈനികരുടെ മരണത്തിന് മറുപടിയായി ലബനന്‍ അതിര്‍ത്തി ഗ്രാമം തകര്‍ക്ക് ഇസ്രയേല്‍: ഇത് ഇറാനുള്ള മുന്നറിയിപ്പ്; ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക

സൈനികരുടെ മരണത്തിന് മറുപടിയായി ലബനന്‍ അതിര്‍ത്തി ഗ്രാമം തകര്‍ക്ക് ഇസ്രയേല്‍: ഇത് ഇറാനുള്ള മുന്നറിയിപ്പ്; ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക


ബെയ്‌റൂട്ട്: ഇസ്രയേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ മധ്യപൂര്‍വദേശത്തു സ്ഥിതി കൂടുതല്‍ വഷളാക്കവേ ലബനനില്‍ പോരാട്ടം കടുപ്പിച്ച് ഇസ്രായേല്‍. ലബനന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇസ്രായേല്‍ മിസൈലുകള്‍ വര്‍ഷിച്ചു. ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഏഴ് പേര്‍ക്ക് പരുക്കേറ്റു.

ലബനനിലേക്കു കരമാര്‍ഗം പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ 8 സൈനികരെ നഷ്ടപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഏതാക്രമണങ്ങള്‍ക്കും തക്കതായ മറുപടി നല്‍കുമെന്ന് തെളിയിച്ചതിലൂടെ ഇറാന്‍ നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ് ഇസ്രയേലിന്റെ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഇറാനുള്ള മുന്നറിയിപ്പായും ഈ ആക്രമണത്തെ കാണുന്നു.

അതിര്‍ത്തി പട്ടണമായ മറൂണ്‍ എല്‍ റാസിനു സമീപം റോക്കറ്റുകള്‍ ഉപയോഗിച്ച് 3 ഇസ്രയേലി മെര്‍ക്കാവ ടാങ്കുകളെ നശിപ്പിച്ചതാണ് ഇപ്പോഴുള്ള പ്രത്യാക്രമണത്തിലേക്ക് നയിച്ചത്. ആക്രമണത്തില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ തന്നെ  സ്ഥരീകരിച്ചിരുന്നുു. ലബനന്‍ യുദ്ധമുഖത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേല്‍ നേരിട്ട ഏറ്റവും വലിയ ആള്‍നാശമാണിത്.

കൂടുതല്‍ സൈനികര്‍ ലബനനിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ 24 ഗ്രാമങ്ങളില്‍നിന്നു കൂടി ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കി. ഇസ്രയേലിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് ഏകദേശം 1.2 ദശലക്ഷം ലബനീസ് ജനങ്ങള്‍ക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തിയും പറഞ്ഞു.

ഇതിനിടെ ഇറാന് മുന്നറിയിപ്പുമായും ഇസ്രയേല്‍ രംഗത്തെത്തി. ഇസ്രയേലിനുനേരെ മിസൈല്‍ വര്‍ഷം നടത്തിയ ഇറാന്‍ വലിയ തെറ്റാണ് ചെയ്തതെന്നും കനത്ത വില നല്‍കേണ്ടിവരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് ഇറാന്റെ ആണവോര്‍ജ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളതന്ത്രപ്രധാന മേഖലയില്‍ ഇസ്രയേല്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തുനിഞ്ഞാല്‍ പിന്തുണയ്ക്കില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഇക്കാര്യം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇറാനുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി ടെലിഫോണില്‍ സംസാരിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനെ കഴിഞ്ഞ ദിവസത്തെ മിസൈല്‍ ആക്രമണത്തിന് മറുപടി നല്‍കുന്നതിന് ഇസ്രയേലിന് പിന്തുണ നല്‍കും. എന്നാല്‍ അത് ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാകരുത്. ഇക്കാര്യങ്ങള്‍ ബെന്യാമിന്‍ നെതന്യാഹുവുമായി സംസാരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേലിനും അവിടുത്തെ ജനങ്ങള്‍ക്കും പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും അമേരിക്ക നല്‍കുന്നതായി വൈറ്റ് ഹൗസ് വക്താവും പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment