Tuesday, August 4, 2026
International News

ഇസ്രയേലിന് മേല്‍ ഇറാന്റെ പ്രതികാര നടപടി: ടെല്‍ അവീവില്‍ ഉള്‍പ്പടെ വ്യാപക മിസൈലുകള്‍ ആക്രമണം; ഇറാന് താക്കീതുമായി അമേരിക്ക ഉള്‍പ്പടെ ലോകരാജ്യങ്ങള്‍ രംഗത്ത്

ഇസ്രയേലിന് മേല്‍ ഇറാന്റെ പ്രതികാര നടപടി: ടെല്‍ അവീവില്‍ ഉള്‍പ്പടെ വ്യാപക മിസൈലുകള്‍ ആക്രമണം; ഇറാന് താക്കീതുമായി അമേരിക്ക ഉള്‍പ്പടെ ലോകരാജ്യങ്ങള്‍ രംഗത്ത്


ടെല്‍ അവീവ്: ലബനിനലും ഗാസയിലും അഴിച്ചുവിട്ട ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇസ്രയേലിനു മേല്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണം പശ്ചിമേഷ്യയെ ആകെ യുദ്ധഭീതിയിലാക്കിയിരിക്കുകയാണ്. ഇസ്രായേലിലെ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായി. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ആക്രമണം തുടരുകയാണെന്നുമാണ് വിവരം. മിസൈല്‍ ആക്രമണത്തില്‍ ഇതുവരെ കാര്യമായ ആള്‍നാശമുണ്ടായിട്ടില്ലെന്നാണ് ഇസ്രായേല്‍ അറിയിക്കുന്നത്. ഇസ്രായേലിന്റെ അയണ്‍ ഡോം മിസൈലുകളെ പ്രതിരോധിച്ചുവെന്ന വിവരം ഉള്‍പ്പെടെ പുറത്തുവന്നിട്ടില്ലെങ്കിലും ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ ആള്‍നാശമുണ്ടായില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്.

ആക്രമണത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്. ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയതായി ഇറാനും സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ നൂറിലധികം മിസൈലുകളാണ് ഇറാന്‍ ഇസ്രായേലിനുനേരെ തൊടുത്തുവിട്ടത്. ജോര്‍ദാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇസ്രായേലിലെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ അടിയന്തര യോഗം ചേര്‍ന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗണ്‍സിലുമായി അടിയന്തിര യോഗം ചേര്‍ന്നു. ഇസ്രായേലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാന്‍ തയ്യാറായിരിക്കണമെന്ന് ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ തയ്യാറെടുപ്പുകള്‍ക്ക് സജീവ പിന്തുണ നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കൂടുതല്‍ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേല്‍ അറിയിച്ചു.

ഹിസ്ബുല്ലയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ഇറാന്‍ നേരിട്ട് ആക്രമണത്തിന് ഒരുങ്ങുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏപ്രിലില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെതിരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. അന്ന് നല്‍കിയ പിന്തുണയ്ക്ക് സമാനമായി ഇറാനില്‍ നിന്നുള്ള ഏത് ഭീഷണിയും തടയാന്‍ ഇസ്രായേലിനെ സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment