Tuesday, August 4, 2026
International News

പശ്ചിമേഷ്യ പുകയുന്നു: തെക്കന്‍ ലബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രയേല്‍; യെമനിലെ ഹൂതികള്‍ക്ക് നേരെയും ആക്രമണം ആരംഭിച്ചു

പശ്ചിമേഷ്യ പുകയുന്നു: തെക്കന്‍ ലബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രയേല്‍; യെമനിലെ ഹൂതികള്‍ക്ക് നേരെയും ആക്രമണം ആരംഭിച്ചു


ബെയ്‌റൂട്ട്: തീവ്രവാദ സംഘങ്ങളെ ഉല്മൂലനം ചെയ്യുമെന്ന പ്രഖ്യാപനത്തോടെ സായുധ സംഘടനയായ ഹിസ്ബുല്ലയ്ക്ക് നേരെയുള്ള യുദ്ധം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ലെബനനിലെ ചില ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കരസൈനിക നീക്കം ഇസ്രയേല്‍ ആരംഭിച്ചു. ഹിസ്ബുള്ളയുമായുള്ള യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ചൊവാഴ്ച പുലര്‍ച്ചയോടെ സൈനിക നീക്കം ആരംഭിച്ചത്. തെക്കന്‍ ലെബനനിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാംപിന് നേരെയുള്‍പ്പെടെ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള സാന്നിധ്യമുള്ള മേഖലകളിലാണ് സൈന്യം ആക്രമണം ആരംഭിച്ചത്. വ്യോമസേനയുടെയും ആര്‍ട്ടിലറി വിഭാഗത്തിന്റെയും പിന്തുണയോടുകൂടിയാണ് കരമാര്‍ഗമുള്ള ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേലിന്റെ ലെബനന്‍ അതിര്‍ത്തിയില്‍നിന്ന് ഹിസ്ബുള്ളയുടെ ആക്രമണം കാരണം കുടിയൊഴിയേണ്ടിവന്നവര്‍ക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഗാസയില്‍ കേന്ദ്രീകരിച്ചിരുന്ന ആക്രമണങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ലെബനനിലേക്ക് ഇസ്രയേല്‍ മാറ്റിയത്.

നിലവിലെ കരയാക്രമണങ്ങളെ കുറിച്ച് അമേരിക്കയെ ഇസ്രയേല്‍ ബോധിപ്പിച്ചിട്ടുണ്ട്. ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ പരിമിതമായ ആക്രമണമായിരിക്കും ഇസ്രയേല്‍ നടത്തുകയെന്ന് അവര്‍ അറിയിച്ചതായി അമേരിക്കന്‍ ആഭ്യന്തര വകുപ്പ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞിരുന്നു. ലബനനിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമങ്ങളുടെ ഭാഗമായി ഏകദേശം ഒരുലക്ഷത്തോളം പേര്‍ പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

അതിനിടെ ഹൂതികളെ ലക്ഷ്യമിട്ട് യെമനിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. യെമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖം എന്നിവിടങ്ങളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. വൈദ്യുത നിലയങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഹൂതികള്‍ ഇസ്രയേലിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളം ആക്രമിച്ചതിന് പിന്നാലെ ആണ് ഇസ്രയേല്‍ തിരിച്ചടിച്ചത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ദിവസം തന്നെയാണ് ഹൂതികള്‍ ബെന്‍ ഗുരിയോന്‍ വിമാനത്താവളം ആക്രമിച്ചത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലും ഇസ്രയേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ദമസ്‌കസിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മാധ്യമങ്ങളുടെള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment