അഹമ്മദാബാദ് : ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് വർധിക്കുമ്പോൾ ഇന്ത്യയുടെ പരാജയവും കൂടുമെന്നും അതിനാൽ രാജ്യം ആത്മനിർഭർ (സ്വയംപര്യാപ്തത) ആകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ഗുജറാത്തിൽ നടന്ന ചടങ്ങിൽ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എച്ച്1-ബി വീസയുടെ ഫീസ് വലിയ തോതിൽ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പരാമർശം.
പ്രധാനമന്ത്രിയുടെ അഭിപ്രായത്തിൽ, മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയുടെ ആത്മാഭിമാനത്തെയും ഭാവി തലമുറയുടെ ഭാവിയെയും ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ, ആശ്രിതത്വമെന്ന ഈ ശത്രുവിനെ തകർക്കാൻ സ്വാശ്രയ ഇന്ത്യ മാത്രമാണ് ഏക പരിഹാരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ എച്ച്1-ബി വീസ പരിഷ്‌കാരം പ്രധാനമായും ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരെയാണ് ബാധിക്കാൻ സാധ്യത കൂടുതൽ.
അതേസമയം, എച്ച് 1 ബി വീസയ്ക്കുള്ള ഫീസ് ഒറ്റയടിക്ക് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിയ യുഎസ് നടപടിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. സാമൂഹമാധ്യമമായ എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഞാന്‍ വീണ്ടും പറയുന്നു, ഇന്ത്യക്കുള്ളത് ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയാണ്- രാഹുല്‍ എക്‌സില്‍ കുറിച്ചു. വീസാ ഫീസ് വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് രാഹുലിന്റെ വിമര്‍ശനം.
Comments
No comments yet. Be the first to comment!
Leave a Comment