Sunday, July 26, 2026
India News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച പ്രഥമപ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നാംവട്ടവും പ്രധാനമന്ത്രിയായ വ്യക്തി എന്ന നേട്ടം മോദിക്ക് മാത്രം സ്വന്തം. 

1950 സെപ്റ്റംബര്‍ 17-ന് ഗുജറാത്തിലെ വഡ്‌നഗറില്‍ ജനിച്ച നരേന്ദ്ര ദാമോദര്‍ ദാസ് മോദി, ആര്‍.എസ്.എസ്. പ്രവര്‍ത്തകനായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1987-ല്‍ ബി.ജെ.പി.യുടെ ഗുജറാത്ത് ഘടകത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി. 2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ അദ്ദേഹം, 2014-ലാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയിട്ട് പതിനൊന്നു വര്‍ഷമായിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രി. രണ്ട് പൂര്‍ണ ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര നേതാവ്. 

സാമ്പത്തിക-സാങ്കേതിക പുരോഗതി, അടിസ്ഥാന സൗകര്യ വികസനം, ദേശീയ സുരക്ഷ, ഡിജിറ്റല്‍ സാക്ഷരത, ശുചിത്വം എന്നിവയ്ക്ക മുന്‍ഗണന നല്‍കുന്ന വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്. സ്വച്ഛ് ഭാരത് അഭിയാന്‍, ആയുഷ്മാന്‍ ഭാരത്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ വലിയ തോതില്‍ ശ്രദ്ധ നേടി. എന്നാല്‍, നോട്ട് നിരോധനം, പൗരത്വ ഭേദഗതി നിയമം, കാര്‍ഷിക നിയമങ്ങള്‍ എന്നിവ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാംവട്ടവും പ്രധാനമന്ത്രിപദത്തിലെത്തി. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയതും ചൈനയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതും ജി എസ് ടി പരിഷ്‌കരണനടപടികളിലൂടെ ജനങ്ങള്‍ക്കുമേലുള്ള നികുതിഭാരം കുറച്ചതും പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്ന്, പിറന്നാള്‍ ദിനത്തില്‍ മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ രാജ്യത്തെ ആദ്യത്തെ പി.എം. മിത്ര പാര്‍ക്കിന് അദ്ദേഹം തറക്കല്ലിടും. 23,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതി ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് വലിയ ഉത്തേജനം നല്‍കും. ഇതിനു പുറമെ, മോദിയുടെ കുട്ടിക്കാലം പ്രമേയമാക്കിയ  ചലോ ജീത്തേ ഹെ എന്ന ഹ്രസ്വചിത്രം 500 തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment