Thursday, July 30, 2026
International News

ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ആദ്യം സൗദിയിലേക്ക്

ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ആദ്യം സൗദിയിലേക്ക്

റിയാദ്: സൈനിക മേഖലയില്‍ ഉള്‍പ്പെടെ വന്‍ നിക്ഷേപ കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഇന്ന് രാവിലെ ട്രംപ് സൗദി അറേബ്യയിലെത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ സൗദി , യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. നാളെ സൗദിയില്‍ നടക്കുന്ന ഗള്‍ഫ് - അമേരിക്ക ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കും. പ്രസിഡന്റ്‌റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ സന്ദര്‍ശനമാണിത്.

ഈ മാസം 16 വരെ നീളുന്ന ഗള്‍ഫ് സന്ദര്‍ശനത്തില്‍ എണ്ണയും വ്യാപാരവും, നിക്ഷേപ ഇടപാടുകള്‍, ഇസ്രയേല്‍ - ഗാസ ആക്രമണം, യമന്‍ സംഘര്‍ഷം, ഇറാന്‍ ആണവ പദ്ധതി എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ കൂടിക്കാഴ്ചയില്‍ ഗാസ വെടിനിര്‍ത്തല്‍ നിര്‍ദേശവും പുനര്‍നിര്‍മാണ പദ്ധതിയും ചര്‍ച്ചയാകും. 

സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയില്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ്, സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറാ, ലബനാന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ എന്നിവരും പങ്കെടുക്കുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സന്ദര്‍ശനം ഒഴിവാക്കിക്കൊണ്ടാണ് ട്രംപ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. ഇത് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനകളല്ലെന്ന് യുഎസ് നയതന്ത്ര പ്രതിനിധി മൈക്ക് ഹുക്കാബി നേരത്തെ അറിയിച്ചിരുന്നു. 

യുഎസ് വ്യാപാരത്തിനും നിക്ഷേപത്തിനുമായി 600 ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാന്‍ നേരത്തെ പറഞ്ഞിരുന്നു. സാമ്പത്തിക സഹകരണം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളില്‍ ട്രംപ് ഭരണകൂടവും സൗദിയും തമ്മില്‍ ചര്‍ച്ച നടത്തുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ മേഖലകളില്‍ കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment