Friday, July 31, 2026
International News

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനം നാളെ; സംസ്‌കാരം വത്തിക്കാന് പുറത്ത്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനം നാളെ; സംസ്‌കാരം വത്തിക്കാന് പുറത്ത്

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിനായി നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിക്കും. വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രത്യേക പ്രാര്‍ഥനകളില്‍ ആയിരത്തോളം പേരാണ് പങ്കെടുത്തത്. 

മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ നാളെ കര്‍ദ്ദിനാള്‍മാരുടെ യോഗം ചേരും. റോമിലെ ബസലിക്ക ഓഫ് സെന്റ് മേരീ മേജറില്‍ തന്റെ സംസ്‌കാരം നടത്തണമെന്ന് പോപ്പ് ആവശ്യപ്പെട്ടിരുന്നതായും വത്തിക്കാന്‍ വ്യക്തമാക്കി. തന്റെ കല്ലറ അലങ്കരിക്കരുതെന്നും ,ഫ്രാന്‍സികസ് എന്ന് പേര് മാത്രമെ കല്ലറയില്‍ രേഖപ്പെടുത്താവൂ എന്നും പോപ്പ് പറഞ്ഞിരുന്നതായി വത്തിക്കാന്‍ അറിയിച്ചു.

റോമിലെ മേരി മേജര്‍ ബസിലിക്കയിലെ പൗളിന്‍ ചാപ്പലിനും ഫോര്‍സ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തില്‍ പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കിയിട്ടുണ്ട്. ശവകൂടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. വത്തിക്കാന്‍ പാപ്പയുടെ മരണപത്രം പുറത്ത് വിട്ടു. മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിപക്ഷവും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് തനിക്ക് അന്ത്യവിശ്രമം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ആയിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിരിക്കുന്നത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ആചാരങ്ങളുടെ ഭാഗമായി ആചാരങ്ങളുടെ ഭാഗമായി പോപ്പിന്റെ വസതി അടച്ച് സീല്‍ചെയ്തു. വത്തിക്കാന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോംപേജില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരും ചിത്രവും മാറ്റിയിട്ടുണ്ട്. അപ്പോസ്‌തോലിക്ക സെഡ്‌സ് വേക്കന്റ് എന്നാണ് ഇപ്പോള്‍ ഹോം പേജില്‍ കുറിച്ചിരിക്കുന്നത്. സീറ്റ് ഒഴിഞ്ഞ് കിടക്കുന്നു എന്നാണ് ലാറ്റിന്‍ഭാഷയിലുള്ള ഈ കുറിപ്പിന്റെ അര്‍ത്ഥം.

ലോകത്തെ വിവിധ രാജ്യങ്ങളാണ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തോട് അനുബന്ധിച്ച് ഇന്ത്യയില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

അമേരിക്കയില്‍ വൈറ്റ് ഹൗസില്‍ ഉള്‍പ്പെടെ ദേശീയ പതാകകള്‍ ദു:ഖാചണത്തിന്റെ ഭാഗമായി പകുതി താഴ്ത്തിക്കെട്ടാന്‍ ട്രംപ് ഉത്തരവിട്ടു. പോപ്പിന്റെ സംസ്‌കാര ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. അര്‍ജന്റീനയില്‍ ഒരാഴ്ചത്തെ ദു:ഖാചരണവും സ്‌പെയിനില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണവുമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രസീലില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രസിഡന്റ് ലുല ഡ സില്‍വ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ഈഫല്‍ ടവറിലെ ലൈറ്റുകള്‍ ഇന്നലെ അണച്ചിരുന്നു. ഈഫര്‍ ടവറിലെ പ്രത്യേക ലൈറ്റ് ഷോകളും മാറ്റിവെച്ചിരുന്നു. 

പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മാര്‍പാപ്പയുടെ മരണകാരണമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. പക്ഷാഘാതം സംഭവിക്കുകയും മാര്‍പാപ്പ കോമയില്‍ ആവുകയുമായിരുന്നു. പിന്നീട് മാര്‍പാപ്പയ്ക്ക് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. വത്തിക്കാന്‍ പ്രദേശിക സമയം 7.35നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗം.


Related News

Comments

No comments yet. Be the first to comment!

Leave a Comment