Sunday, August 2, 2026
Politics Views

അഞ്ച് വര്‍ഷം മുന്‍പ് ഈ അഭിപ്രായം ഗണേഷിനുണ്ടായിരുന്നില്ലേ? ക്ഷേത്രാചാരങ്ങളോടുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിക്കുന്നതിന് പിന്നിലെ രാഷ്ട്രീയ മാനം ഇതാണ്

അഞ്ച് വര്‍ഷം മുന്‍പ് ഈ അഭിപ്രായം ഗണേഷിനുണ്ടായിരുന്നില്ലേ? ക്ഷേത്രാചാരങ്ങളോടുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിക്കുന്നതിന് പിന്നിലെ രാഷ്ട്രീയ മാനം ഇതാണ്



കോഴിക്കോട്: ഒരു സര്‍വ്വാധിപനെ പോലെ പിണറായി വിജയന്‍ ചെയ്യുന്നതും പറയുന്നതും എതിര്‍ക്കാതെ, ആജ്ഞാനുവര്‍ത്തികായി വായടച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു മന്ത്രിമാര്‍ക്കും സര്‍ക്കാരിന്റെ ഭാഗമായുള്ള എം.എല്‍.എമാര്‍ക്കും. വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ പിണറായി വിജയനെ ധിക്കരിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. മാത്രമല്ല അദ്ദേഹത്തെ അന്ധമായി പിന്താങ്ങുന്ന അടിമങ്ങളെപ്പോലെയായി തോന്നിയിരുന്നു പലപ്പോഴും ഇവരുടെ പ്രവര്‍ത്തികള്‍.

എന്നാല്‍ ഇന്ന് കഥമാറി. മുന്നണിക്കുള്ളില്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും ശക്തമായ വിമര്‍ശനങ്ങളും എതിര്‍പ്പുകളുമാണ് പിണറായി വിജയന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന്റെ വാചകങ്ങളെ മന്ത്രി സഭയിലെ ഒരംഗം നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല അടുത്ത കാലത്ത് മന്ത്രിയായ കെ.ബി. ഗണേഷ്‌കുമാറാണ്.

ആരാധനാലയങ്ങളില്‍ ഉടുപ്പ് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായി മാറ്റംവരണമെന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീര്‍ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചതിനെയാണ് ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചത്.

ഓരോ ക്ഷേത്രങ്ങള്‍ക്ക് ഓരോ ആചാരങ്ങളുണ്ടെന്നും അതു പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം ക്ഷേത്രങ്ങളില്‍ പോയാല്‍ മതിയെന്നുമായിരുന്നു കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ പ്രസംഗിക്കവേ ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിയെ തിരുത്തിയത്. ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തണോയെന്ന് തീരുമാനിക്കേണ്ടത് തന്ത്രിയാണ്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ക്ക് എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് ശബരിമലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിമൂലം ആചാരങ്ങള്‍ ലംഘിക്കപ്പെട്ടപ്പോള്‍ ഒരു വാക്കുകൊണ്ടുപോലും നിയമസഭയിലോ പുറത്തോ എതിര്‍ത്ത് സംസാരിക്കാതിരുന്ന ആളാണ് ഗണേഷ്‌കുമാര്‍. സര്‍ക്കാരിന്റെ ഭാഗമായിരുന്ന കെ.ബി. ഗണേഷ്‌കുമാറിന് ഈ അഭിപ്രായം അന്നുണ്ടായിരുന്നില്ലേ എന്നാണ് പ്രതിപക്ഷം ഉള്‍പ്പടെ ചോദിക്കുന്നത്. പിണറായി ദുര്‍ബലനായി തുടങ്ങിയപ്പോഴാണ് എതിര്‍ത്ത് ഒന്ന് സംസാരിക്കാന്‍ പോലുമുള്ള ധൈര്യം ഗണേഷിനുണ്ടായതെന്നും ഇവര്‍ പരിഹസിച്ചു.

അതുമാത്രമല്ല, ഗണേഷിന്റെ പ്രതികരത്തിന് മറ്റൊരു രാഷ്ട്രീയ മാനംകൂടിയുണ്ട്. 2026 ല്‍ ഈ സര്‍ക്കാരിന്റെ കാലാവധി തീരുകയാണ്. അടുത്ത തവണ എല്‍.ഡി.എഫ് തന്നെ അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷ സി.പി.എമ്മിന് പോലുമില്ല. മാത്രമല്ല തുടര്‍ഭരണമാണ് പാര്‍ട്ടിയില്‍ ഇന്നുണ്ടായിരിക്കുന്ന അപചയത്തിന് കാരണമെന്ന നിരീക്ഷണമാണ് എല്ലാ പാര്‍ട്ടിഘടകങ്ങളും ഒന്നാകെ അഭിപ്രായപ്പെടുന്നത്.

ഒരിക്കല്‍ കൂടി തുടര്‍ഭരണം ഉണ്ടാകണമെന്ന് പാര്‍ട്ടിക്കാര്‍ പോലും ആഗ്രഹിക്കുന്നുണ്ടാകില്ല. ഈ സാഹചര്യത്തില്‍ അടുത്ത തവണ യു.ഡി.എഫിലേക്ക് ചേക്കേറുന്നതിനുള്ള കളമൊരുക്കലിലാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍. അതിന്റെ ഭാഗമായുള്ള പ്രതികരമാകാം ഗണേഷിന്റെ വിമര്‍ശനത്തിനു പിന്നിലുള്ളതെന്ന രാഷ്ട്രീയ നിരീക്ഷണവുമുണ്ട്.

എന്നാല്‍ താന്‍ ഇനി ഒരിക്കലും യു.ഡി.എഫിലേക്ക് പോകില്ലെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഗണേഷ് പ്രഖ്യാപിച്ചത്. പക്ഷെ രാഷ്ട്രീയമാണെന്നും പറഞ്ഞ വാക്ക് പാലിക്കപ്പെടണമെന്ന് നിര്‍ബന്ധമില്ലെന്നും ഗണേഷിനറിയാം. താന്‍ യു.ഡി.എഫിലേക്ക് വരാന്‍ സ്വയം തയാറല്ലെന്നും ആവശ്യക്കാര്‍ തന്റെ അടുത്തേക്ക് വരട്ടേയെന്നുമുള്ള അര്‍ത്ഥംകൂടി ഗണേഷിന്റെ പ്രഖ്യാപനത്തില്‍ വായിച്ചെടുക്കാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് വാക്കുകള്‍ മാറ്റി പറയുകയും നിലപാടുകളില്‍ മലക്കം മറിയുകയും ചെയ്യുന്നവരാണല്ലോ രാഷ്ട്രീയക്കാര്‍. ഗണേഷിന്റെ തീരുമാനത്തിലും ആ അര്‍ത്ഥമേ രാഷ്ട്രീയ കേരളം കാണുന്നുമുള്ളു.



Related News

Comments

No comments yet. Be the first to comment!

Leave a Comment