Sunday, August 2, 2026
Politics Views

സ്വന്തം നിലപാടുകളെ തള്ളിപ്പറയാന്‍ യാതൊരു മടിയുമില്ല: ചേരി മാറിയാല്‍ അത് രാഷ്ട്രീയ ചെറ്റത്തരം; ഈ മലക്കം മറിച്ചിലിന്റെ പേരാണോ പിണറായിസം

സ്വന്തം നിലപാടുകളെ തള്ളിപ്പറയാന്‍ യാതൊരു മടിയുമില്ല: ചേരി മാറിയാല്‍ അത് രാഷ്ട്രീയ ചെറ്റത്തരം; ഈ മലക്കം മറിച്ചിലിന്റെ പേരാണോ പിണറായിസം


മലപ്പുറം: മുന്‍പ് പറഞ്ഞതും സ്വീകരിച്ചതുമായ അഭിപ്രായങ്ങളും നിലപാടുകളും സ്വന്തം രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയും നിലനില്‍പ്പിനു വേണ്ടിയും മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റിയും തിരുത്തിയും പറയുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ ഇക്കാലത്തിനിടെ കേരളം കണ്ടിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി ആയിരുന്ന ഘട്ടത്തില്‍ സ്വീകരിച്ച നിലപാടുകളുടെ നേര്‍ വിപരീതമാണ് പലപ്പോഴും മുഖ്യമന്ത്രി ആയ ശേഷം പിണറായിയുടേത്. ഇപ്പോഴിതാ തീവ്ര മുസ്ലീം പാര്‍ട്ടികള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെതിരെയാണ് മുഖ്യമന്ത്രിയുടെ മലക്കം മറിച്ചില്‍.

നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷമെന്നായിരുന്നു മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയന്‍, മുസലീം ലീഗിനേയും കോണ്‍ഗ്രസിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തി പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് പിന്തുണ നല്‍കുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. വര്‍ഗീയ ശക്തികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് അപകടമാണെന്നു ലീഗ് മനസ്സിലാക്കിയില്ലെങ്കില്‍ വല്ലാത്ത ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ മുന്‍പ് ഇതേ സംഘടനകള്‍ എല്‍.ഡി.എഫിന്, പ്രത്യേകിച്ച് സി.പി.എമ്മിന് പിന്തുണ നല്‍കിയിരുന്നു എന്ന കാര്യം പിണറായി വിജയന്‍ മറപ്പൂര്‍വം മറച്ചുവച്ചുകൊണ്ടാണ് ഇപ്പോഴത്തെ ഈ വിമര്‍ശനം. ഇക്കാര്യം പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിറണായി പരസ്യമായി പറഞ്ഞിട്ടുമുള്ളതാണ്. ജമാഅത്തെ ഇസ്ലാമിയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചിച്ചുണ്ടെന്നാണ് അദ്ദേഹം മുന്‍പ് പരസ്യമായി വെളിപ്പെടുത്തിയത്. മാത്രമല്ല പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും എസ്.ഡി.പി.ഐയുടെ പിന്തുണയോടെ സി.പി.എം അധികാരം നേടുകയോ നിലനിര്‍ത്തുകയോ ചെയ്ത ഉദാഹരണങ്ങളും മുന്നിലുണ്ട്.

ഈ യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കേയാണ് തങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നവര്‍ എതിര്‍ പാളയത്തിലേക്ക് കൂറുമാറിയതോടെയാണ് അവരിലെ തീവ്ര വര്‍ഗീയത ഉയര്‍ത്തിക്കാട്ടി വിമര്‍ശനം ഉന്നയിക്കുന്നത്. പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യം രംഗത്തുവന്നത് എസ്.ഡി.പി.ഐ ആണെന്നും യു.ഡി.എഫുമായി അത്ര കണ്ട് അവര്‍ ഇഴകിചേര്‍ന്നിരിക്കുന്നുവെന്നും പിണറായി വിമര്‍ശിച്ചു. ലീഗ് ഇതിനെല്ലാം കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു. അപകടം തിരിച്ചറിഞ്ഞില്ലെങ്കില്‍ വര്‍ഗീയത വിഴുങ്ങിയെന്നുവരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടുസമ്പാദിക്കാന്‍ വേണ്ടി വര്‍ഗീയശക്തികളുമായി കൂട്ടുകൂടുന്നത് ചിലരുടെ സ്വഭാവമായി മാറിയിരിക്കുന്നു. താത്കാലികമായ ലാഭങ്ങള്‍ കണ്ടുകൊണ്ട്. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സാധാരണനിലക്ക് ജമാഅത്തെ ഇസ്ലാമിയെ മതനിരപേക്ഷ മുസ്ലിം ജനവിഭാഗം അംഗീകരിക്കുന്നതല്ല. സുന്നി വിഭാഗം ജമാഅത്തെ ഇസ്ലാമിനെ ഒരു ഘട്ടത്തിലും അംഗീകരിച്ചിട്ടില്ല.

വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതയോട് നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ കഴിയില്ല. രാജ്യത്തെ വര്‍ഗീയപ്രശ്നങ്ങളില്‍ ഏതെങ്കിലും ഘട്ടത്തില്‍ കോണ്‍ഗ്രസിന് ശക്തമായ മതനിരപേക്ഷനിലപാട് ഉയര്‍ത്തി വര്‍ഗീയതയെ എതിര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെട്ടുവെന്നും ഈ സമീപനം കോണ്‍ഗ്രസിനെ എവിടെയാണ് എത്തിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാനാകില്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ ഭാഗമായി ന്യൂനപക്ഷവര്‍ഗീയത എങ്ങനെയുണ്ടായി അതുപോലെ ന്യൂനപക്ഷ വര്‍ഗീയതയുടെ ഫലമായി ഭൂരിപക്ഷ വര്‍ഗീയത കൂടുതലാകുകയാണ് ചെയ്യുക. ഇരുട്ടിനെ ഇരുട്ട് കൊണ്ട് നേരിട്ടാല്‍ കൂരിരിട്ടാണ് ഫലം. ഇരുട്ടിനെ വെളിച്ചം കൊണ്ടാണ് നേരിടേണ്ടത്. വര്‍ഗീയതയെ മതനിരപേക്ഷതകൊണ്ടാണ് നേരിടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. എസ്.ഡി.പി.ഐയുടേയും ജമാഅത്തെയുടേയും മുന്‍ നിലപാടുകളില്‍ നിന്ന് എന്ത് മാറ്റമാണ് ഇപ്പോള്‍ അവര്‍ക്കുണ്ടായിരിക്കുന്നത് പ്രതിപക്ഷ നേതാവ് ചോദിച്ചു. സി.പി.എമ്മുമായി ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഒരു നിലപാടും അവരില്‍ നിന്ന് വിട്ടുപോരുമ്പോള്‍ മറ്റൊരു നിലപാടും എന്നത് ശരിയല്ല. ഒരു വര്‍ഗീയ സംഘടനയുടെ പിന്തുണയും യു.ഡി.എഫ് തേടിയിട്ടില്ല. സി.പി.എമ്മാണ് വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച് അധികാരത്തിന് ശ്രമിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment