Sunday, August 2, 2026
Kerala News

ബി.ജെ.പി സമീപനത്തില്‍ കേരളത്തിലെ ക്രൈസ്തവ സഭകളില്‍ ഭിന്നാഭിപ്രായം: പുല്‍ക്കൂടി കത്തിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ലത്തീന്‍സഭ; മൃതുസമീപനം പുലര്‍ത്തി സീറോ മലബാര്‍ സഭ

ബി.ജെ.പി സമീപനത്തില്‍ കേരളത്തിലെ ക്രൈസ്തവ സഭകളില്‍ ഭിന്നാഭിപ്രായം: പുല്‍ക്കൂടി കത്തിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ലത്തീന്‍സഭ; മൃതുസമീപനം പുലര്‍ത്തി സീറോ മലബാര്‍ സഭ


കൊച്ചി: ഡല്‍ഹിയില്‍ ഭാരതീയ കത്തോലിക്ക സഭാ ആസ്ഥാനത്ത് ആദ്യമായി ഒരു പ്രധാനമന്ത്രി, അതും ബി.ജെ.പി നേതാവ് നരേന്ദ്രമോദി സന്ദര്‍ശിച്ചതിനെ ഒരു വിഭാഗം ക്രൈസ്തവ സഭകള്‍ അഭിമാനത്തോടെ പ്രകീര്‍ത്തിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പിന്നാലെ എതിരഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ലത്തീന്‍ വിഭാഗവും. ഒരുവശത്ത് മോദി പുല്‍ക്കൂടിനെ തൊഴുത് വണങ്ങുമ്പോള്‍ കേരളത്തില്‍ സംഘപരിവാര്‍ ശക്തികള്‍ പുല്‍ക്കൂട് കത്തിക്കാനാണു നേതൃത്വം നല്‍കിയതെന്ന ലത്തീന്‍സഭാ മുഖപത്രമായ ജീവനാദത്തില്‍ വിമര്‍ശിക്കുന്നു.

ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനും അധ്യാപകരെയും കുട്ടികളെയും നാട്ടുകാരെയും ഭീഷണിപ്പെടുത്താനും സംഘപരിവാരത്തിലെ ചില വിദ്വേഷപ്രചാരകരും ബി.ജെ.പി. കാര്യദര്‍ശികളും ഇറങ്ങുമ്പോള്‍ രാജ്യത്തെ ഏറ്റവും കരുത്തനായ ഭരണാധികാരി പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെ തൊഴുത്, പുഷ്പാര്‍ച്ചന നടത്തി, കാരള്‍ ഗീതങ്ങള്‍ ആസ്വദിച്ച് താളംപിടിച്ചതൊക്കെ എന്തിനു വേണ്ടിയെന്നു മുഖപ്രസംഗം പരിഹസിക്കുന്നു.

ക്രൈസ്തവ കുടുംബങ്ങളിലേക്കു ക്രിസ്മസ് കേക്കുമായി സ്നേഹയാത്ര നടത്താനും ചില മെത്രാസന മന്ദിരങ്ങളില്‍ കേക്ക് മുറിക്കാനും ബി.ജെ.പി സംസ്ഥാന നേതൃത്വം പദ്ധതി ആവിഷ്‌കരിച്ചിരിക്കേയാണ് പാലക്കാട്ടെ സംഭവമുണ്ടാകുന്നത്. കിസ്മസ് നക്ഷത്രത്തിനു പകരം ശബരിമല സീസണില്‍ കേരളത്തില്‍ മകരനക്ഷത്രം തൂക്കണമെന്ന കല്പനയും ചിലരൊക്കെ ഇറക്കിയത് മോദി അറിഞ്ഞുകാണുമോയെന്ന്  മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ പ്രതികരണം നേരത്തെ വിവാദമായിരുന്നു. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു എന്നാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കിലൂടെ പോസ്റ്റ് പങ്കുവച്ചത്.

ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയുടെ അഭിപ്രായത്തെ തള്ളി സി.ബി.സി.ഐയുടെ പ്രസിഡന്റും സീറോ മലബാര്‍ സഭ തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് രംഗത്തെത്തിയിരുന്നു. മെത്രാപ്പോലീത്തയുടെ അഭിപ്രായം എല്ലാ ക്രൈസ്തവ സഭകളുടേയും പൊതു അഭിപ്രായമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞത്. ഇതു പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയുടെ അഭിപ്രായത്തെ അനുകൂലിച്ച് ലത്തീന്‍ സഭയും രംഗത്തെത്തിയത്.



Related News

Comments

No comments yet. Be the first to comment!

Leave a Comment