Sunday, August 2, 2026
Kerala News

എന്‍.എസ്.എസ് ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അതിക്രമിച്ചു കയറി എസ്.എഫ്. ഐയുടെ ഗുണ്ടായിസം; കേസെടുത്ത് പോലീസ്; ക്യാമ്പ് നിര്‍ത്തിവെപ്പിച്ചു

എന്‍.എസ്.എസ് ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അതിക്രമിച്ചു കയറി എസ്.എഫ്. ഐയുടെ ഗുണ്ടായിസം; കേസെടുത്ത് പോലീസ്; ക്യാമ്പ് നിര്‍ത്തിവെപ്പിച്ചു



കൊച്ചി: എറണാകുളം തൃക്കാക്കര കെ.എം.എം കോളജിലെ എന്‍.സി.സി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സംഘര്‍ഷവും വാക്കേറ്റവും. മാതാപിതാക്കളും നാട്ടുകാരും കോളേജിന് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ കോളജിലേക്ക് അതിക്രമിച്ചു കയറിയ എസ്.എഫ്.ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടായി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഭാഗ്യലക്ഷ്മി പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന മുറികളിലേക്ക് കയറിച്ചെന്ന് ലൈംഗിക ചുവയോടെ സംസാരിച്ചെന്നായിരുന്നു വിദ്യാര്‍ത്ഥിനികളുടെ ആരോപണം. ഇതേ തുടര്‍ന്ന് എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ക്യാമ്പിനുള്ളില്‍ മര്‍ദനമേറ്റെന്നാണ് എന്ന കുട്ടികളുടെ ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എന്‍.സി.സി അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാമ്പളികള്‍ ശേഖരിച്ചു. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എന്‍.സി.സി 21 കേരള ബറ്റാലിയന്‍ ക്യാമ്പിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളാരംഭിച്ചത്. വൈകിട്ടോടെ പലരും തളര്‍ന്നുവീണു. തലകര്‍ക്കവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 72 കുട്ടികളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്. ഭക്ഷ്യവിഷബാധ എന്ന സംശയം ബലപ്പെട്ടു.

എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാംപില്‍ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ശേഷമാണ് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വൈകിട്ടോടെ കൂടുതല്‍ കുട്ടികള്‍ ക്ഷീണിതരായി തളര്‍ന്നു വീണു. സംഭവത്തില്‍ ഡി.എം.ഒ അന്വേഷണത്തിന് ഉത്തരവിട്ടു. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

കുട്ടികള്‍ കുടിക്കാന്‍ ഉപയോഗിച്ചത് കോളജ് വളപ്പില്‍ തന്നെയുള്ള കിണറിലെ വെള്ളമാണ്. ഉച്ചഭക്ഷണത്തിന് കഴിച്ച സാമ്പാറില്‍ നിന്നാകാം രോഗം പടര്‍ന്നതെന്നാണ് സംശയം. അഴുക്കുചാലിന് സമീപത്ത് വെച്ച് തന്നെയായിരുന്നു ഭക്ഷണം തയ്യാറാക്കിയിരുന്നത്. കളമശേരിയിലും തൃക്കാക്കരയിലുമായി മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം.

കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ അത്യാഹിത വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പ് നിര്‍ത്താന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറാണ് നിര്‍ദേശം നല്‍കിയത്. ഈ മാസം 29 വരെ തുടരേണ്ടിയിരുന്ന ക്യാമ്പ് പിരിച്ചുവിട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment