Sunday, August 2, 2026
Kerala News

ക്രിസ്ത്യന്‍ പ്രീണനം ബി.ജെ.പിയുടെ നാടകം: ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയുടെ നിലപാട് തള്ളി സി.ബി.സി.ഐ; വ്യക്തിപരമായ അഭിപ്രായങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആകെയുള്ള അഭിപ്രായമല്ലെന്ന് കത്തോലിക്ക സഭ

ക്രിസ്ത്യന്‍ പ്രീണനം ബി.ജെ.പിയുടെ നാടകം: ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയുടെ നിലപാട് തള്ളി സി.ബി.സി.ഐ; വ്യക്തിപരമായ അഭിപ്രായങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആകെയുള്ള അഭിപ്രായമല്ലെന്ന് കത്തോലിക്ക സഭ


തൃശൂര്‍: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെതിരെ വിമര്‍ശനം ഉന്നയിച്ച ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തയുടെ നിലപാട് തള്ളി കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ). മെത്രാപ്പോലീത്ത പറഞ്ഞത് കത്തോലിക്ക സഭയുടെ നിലപാടല്ലെന്നും വ്യക്തിപരമായി പറയുന്ന കാര്യങ്ങള്‍ ക്രിസത്യന്‍ സമൂഹത്തിന്റെ ആകെയുള്ള അഭിപ്രായമായി കാണേണ്ടതില്ലെന്നും സി.ബി.സി.ഐ വക്താവ് പറഞ്ഞത്. യാക്കോബായ സഭ ബി.ജെ.പിയുമായി ഏറെ അടുപ്പം പുലര്‍ത്തിവരുന്ന ഘട്ടത്തിലാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. 


കഴിഞ്ഞ ദിവസം കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതുമായി ബന്ധപ്പെട്ടതായിരുന്നു തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ പ്രതികരണം. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു എന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കിലൂടെ പോസ്റ്റ് പങ്കുവച്ചു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ! എന്നും അദ്ദേഹം കുറിച്ചു. 


ഡല്‍ഹിയില്‍ നടന്നത് നാടകമെന്നായിരുന്നു പരിഹാസം. ഒരേ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ്, പാര്‍ട്ടിയുടെ ആളുകള്‍ തന്നെയാണ് ഇത് ചെയ്യുന്നതെന്ന്. ഇതിനെ ഒരു നാടകമായിട്ടാണ് കാണുന്നത്. ഊതിക്കൊണ്ട് കഴുത്തറക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പരിഹസിച്ചു. അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടു, ഒരു തിരഞ്ഞെടുപ്പിനായി നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിക്കുന്നു. ബി.ജെ.പിയുടെ നാടകം തന്നെയാണ് മണിപ്പൂരിലും നടക്കുന്നതെന്നും മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. 


ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് കോടതിയില്‍ പോവുന്നതും അതിന് വേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നത്. ഇതെല്ലാം മറച്ചു പിടിക്കാനുള്ള തലോടലാണ് ബാക്കിയെല്ലാമെന്നും മെത്രാപ്പൊലീത്ത പരിഹസിച്ചു. ജുഗുത്സാവഹമായ ഇരട്ടത്താപ്പിന്റെ പ്രകടനമാണ് ഇതെല്ലാം. അതാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിക്കാന്‍ ഇടയായത്. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കേണ്ടതാണ്. 


സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി എന്ന സവര്‍ക്കറുടെ ചിന്തയെ നിലനില്‍ക്കുന്ന സാഹചര്യത്തിനനുസരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണിത്. പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യം പ്രധാനമന്ത്രിയോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് കൂട്ടിച്ചേര്‍ത്തു. ഇതിനെ തള്ളിയാണ് സീറോ മലബാര്‍ സഭാ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായുള്ള സി.ബി.സി.ഐയുടെ പ്രതികരണം ഉണ്ടായത്. 


പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളി ഗവ. യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനിടെ, വിശ്വഹിന്ദുപരിഷത്ത് ജില്ലാനേതാവടക്കം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തുകയും തത്തമംഗലം ചെന്താമരനഗര്‍ ജി.ബി.യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പുല്‍ക്കൂട് അജ്ഞാതര്‍ തകര്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടന്നാക്രമിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment