Sunday, August 2, 2026
Kerala News

വി.എച്ച്.പി പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ ബി.ജെ.പിക്ക് അതൃപ്തി: പോലീസ് അന്വേഷിക്കട്ടെയെന്ന് മുരളീധരന്‍; കോണ്‍ഗ്രസിനും ഡി.വൈ.എഫ്.ഐക്കും ജോര്‍ജ് കുര്യന്റെ അഭിനന്ദനം

വി.എച്ച്.പി പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ ബി.ജെ.പിക്ക് അതൃപ്തി: പോലീസ് അന്വേഷിക്കട്ടെയെന്ന് മുരളീധരന്‍; കോണ്‍ഗ്രസിനും ഡി.വൈ.എഫ്.ഐക്കും ജോര്‍ജ് കുര്യന്റെ അഭിനന്ദനം



ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെ പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വി.എച്ച്.പി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ബി.ജെ.പിക്ക് അതൃപ്തി. നടപടിക്കെതിരെ നേതൃത്വം തന്നെ പരസ്യമായി രംഗത്തെത്തി. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നതെന്നും സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രികൂടിയായ ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യന്‍ ആവശ്യപ്പെട്ടു.

ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്. അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുന്നു. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ പിന്തുണക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷമാകാം. നബിദിനവും ശ്രീകൃഷ്ണ ജയന്തിയും സ്‌കൂളുകളില്‍ ആഘോഷിക്കപ്പെടണം. എല്ലാമതങ്ങളുടെയും ആഘോഷരീതി മനസിലാക്കാന്‍ കുട്ടികള്‍ക്ക് ഇതിലൂടെ സാധിക്കും. സ്‌കൂളില്‍ കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും കരോള്‍ നടത്തിയത് സ്വാഗതം ചെയ്യുന്നുവെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

സംഭവം പോലീസ് അന്വേഷിക്കട്ടെ എന്നാണ് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍ പ്രതികരിച്ചത്. ബി.ജെ.പി പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും പ്രധാനമന്ത്രി ഇന്നും ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

പാലക്കാട് നല്ലേപ്പുള്ളി ഗവ. യു.പി സ്‌കൂളിലെ ക്രിസ്മസ് ആഘോഷമാണ് വി.എച്ച്.പി പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. സംഭവത്തില്‍ വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ മുറ്റത്ത് സാന്തക്ലോസിന്റെ തൊപ്പിയണിഞ്ഞ് ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മൂവര്‍ സംഘം കടന്നു വന്നത്. ആദ്യം അധ്യാപകരോടും വിദ്യാര്‍ഥികളോടും പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ശേഷം അധ്യാപകര്‍ക്ക് അടുത്തേക്കെത്തിയ സംഘം സാന്താ തൊപ്പിയണിഞ്ഞതിനെയും വസ്ത്ര ധാരണത്തെപറ്റിയും ചോദ്യം ചെയ്തു.

ശ്രീകൃഷ്ണ ജയന്ത്രി എന്തുകൊണ്ട് ഇങ്ങനെ ആഘോഷിക്കുന്നില്ല എന്ന ചോദ്യമുയത്തിയ ശേഷം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകരെ അസഭ്യം പറഞ്ഞു. പരിപാടി നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട ശേഷം മൂന്നുപേരും മടങ്ങിപ്പോയി. പ്രധാനാധ്യാപിക ജയന്തിയുടെ പരാതിയിലാണ് ചിറ്റൂര്‍ പോലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. മത സ്പര്‍ധ വളര്‍ത്താനുള്ള ഉദ്ദേശത്തോടെ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി കുട്ടികളെ ഭീതിയിലാക്കി, അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

Related News

Comments

No comments yet. Be the first to comment!

Leave a Comment