തിരുവനന്തപുരം: സംസ്ഥാനത്തു വാഹനാപകടങ്ങൾ കുറക്കുന്നതിനും റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി കോടികൾ മുടക്കി സ്ഥാപിച്ച എ.ഐ ക്യാമറകൾ ഉദ്ദേശ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെ വീണ്ടും കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയിടുകയാണ് സർക്കാർ. നേരത്തെ സർക്കാർ ചിലവിൽ ഗതാഗത വകുപ്പായിരുന്നു ക്യാമറകൾ സ്ഥാപിച്ചതെങ്കിൽ ഇത്തവണ സ്വന്തം ചിലവിൽ പോലീസ് നേരിട്ടാണ് എ.ഐ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച 675 നിര്‍മിതബുദ്ധി ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. എ.ഐ ക്യാമറകൾ ഇല്ലാത്ത ഇടങ്ങളിലായിരിക്കും പുതിയ ക്യാമറകൾ വരിക. സംസ്ഥാനത്തു അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകളായി കണക്കാക്കിയിട്ടുള്ള 374 സ്‌പോട്ടുകള്‍ക്ക് മുന്‍ഗണന നല്‍കും. ഈ ക്യാമറകൾ പോലീസ് കൺട്രോൾ റൂമിൽ നിന്ന് നിയന്ത്രിക്കും. കേസ് എടുക്കുന്നതും നോട്ടീസ് അയക്കുന്നതും ഇവിടെ നന്നാകും.
എ.ഐ. ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് നേരിട്ട് ക്യാമറ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നത്.
വിവാദങ്ങളുണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ എ.ഐ. ക്യാമറ സംവിധാനം വിജയകരമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. അപകടമരണനിരക്കില്‍ കുറവുണ്ടായി. 165 കോടിയാണ് ക്യാമറകള്‍ക്ക് ചെലവായത്. ആദ്യവര്‍ഷം പിഴയായി 78 കോടി രൂപ ലഭിച്ചു. 428 കോടി രൂപ പിഴചുമത്തിയിട്ടുണ്ട്. കെൽട്രോനുമായുള്ള കരാർ തർക്കത്തെ തുടർന്ന് നോട്ടീസ് വിതരണം വൈകിയതാണ് പിഴക്കുടിശ്ശിക കൂട്ടിയത്.
കഴിഞ്ഞിടെ സർക്കാർ കെൽട്രോണിന് പണം നൽകിയതോടെ നിയമലംഘനത്തിനുള്ള നോട്ടീസ് അയക്കുന്നത് പുനരാരംഭിച്ചിട്ടുണ്ട്. എങ്കിലും എ.ഐ അല്പം ഒന്ന് കണ്ണടച്ചതോടെ പഴയ നിലയിൽ നിയമ ലംഘനങ്ങൾ കൂടിയിട്ടുണ്ട്. പുതിയ ക്യാമറകൾ കൂടി വരുന്നത്തോടെ നിയമലംഘനങ്ങളും അപകടങ്ങളും കുറക്കണക്കുമെന്ന് പ്രതീക്ഷയിലാണ് സർക്കാരും പോലീസും.
Comments
No comments yet. Be the first to comment!
Leave a Comment