Sunday, August 2, 2026
Kerala News

അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന റിലീസ് ചിത്രീകരണങ്ങള്‍: നിയന്ത്രിച്ചില്ലേല്‍ അപകടം തുടര്‍ക്കഥയാകും; കോഴിക്കോട്ടെ അപകടത്തില്‍ തെളിവ് കണ്ടെത്താനാകാതെ പോലീസ്

അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന റിലീസ് ചിത്രീകരണങ്ങള്‍: നിയന്ത്രിച്ചില്ലേല്‍ അപകടം തുടര്‍ക്കഥയാകും; കോഴിക്കോട്ടെ അപകടത്തില്‍ തെളിവ് കണ്ടെത്താനാകാതെ പോലീസ്



കോഴിക്കോട്: തിരക്കേറിയ റോഡുകളില്‍ പോലും നഗ്നമായ നിയമലംഘനങ്ങള്‍ നടത്തി യുവാക്കളുടെ ഇഷ്ട വിനോദമായ റീല്‍സ് എടുക്കുന്നത് പതിവായിരിക്കുകയണ്. കൂടുതല്‍ ലൈക്കും ഷെയറും കിട്ടാന്‍ അല്പം അപകടകരമായാലും കുഴപ്പമില്ലെന്ന കാഴ്ച്ചപ്പാടാണ് ഇത്തരം പുതുതലമുറക്കാര്‍ക്ക്. തെറ്റ് ചൂണ്ടിക്കാട്ടി ആരെങ്കിലും തടയാന്‍ ചെയ്യാന്‍ അവരുടെ മെക്കിട്ട് കേറലാണ്. സദാചാര പോലീസാവേണ്ട എന്ന താക്കീതും. അതുകൊണ്ടു ആരും തന്നെ ഇത്തരം നിയമവിരുധ പ്രവര്‍ത്തനം തടയാന്‍ ശ്രമിക്കാറില്ല. അതിന്റെ ഫലമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ച് റോഡിലുണ്ടായ റീല്‍സ് അപകടം പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.

ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആല്‍വിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.

രണ്ട്  ആഡംബര കാറുകള്‍ ചേയ്‌സ് ചെയ്ത് വരുന്നതിന്റെ ദൃശ്യങ്ങള്‍ റോഡിന്റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുടേയും ബന്ധുവിന്റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ദാരുണാന്ത്യം.

എന്നാല്‍ അപകട ശേഷം തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം സ്ഥാപന ഉടമയുടെ ഭാഗത്ത് നിന്നു ഉണ്ടായി എന്നതടക്കമുള്ള ആക്ഷേപം പോലീസ് ഉന്നയിച്ചു. അല്‍വിനെ ഇടിച്ച വാഹനം സംബന്ധിച്ച് തെറ്റായ വിവരമാണ് ഇവര്‍ പോലീസിന് കൈമാറിയത്. ഇടിച്ചത് കേരളാ രജിസ്‌ട്രേഷനുള്ള ഡിഫന്‍ഡര്‍ കാറാണെന്നാണ് ഇവര്‍ പോലീസില്‍ പറഞ്ഞത്. എന്നാണ് തെലുങ്കാന രജിസ്‌ട്രേഷനിലുളള ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വാദം.

ഇതേ തുടര്‍ന്ന് രണ്ട് വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് വിശദമായി പരിശോധിച്ചു. ഇതില്‍ അപകടത്തിന്റെ തെളിവുകള്‍ ഉണ്ടായിരുന്നത് ബെന്‍സിലാണ്. തൊട്ടടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലും ബെന്‍സാണ് അപകടം ഉണ്ടാക്കിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കാറിനാകട്ടെ ഇന്‍ഷൂറന്‍സും റോഡ് ടാക്‌സും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് വാഹനം ഓടിച്ച രണ്ട് ഡ്രൈവര്‍മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍മാരുടെയും ലൈസന്‍സും രണ്ട് വാഹനങ്ങളുടെയും രജിസ്‌ട്രേഷനും സസ്പെന്‍ഡ് ചെയ്യാനും നീക്കം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന സാബിത്ത് റഹ്മാന്‍ കല്ലിങ്ങലും മുഹമ്മദ് റയിസും കസ്റ്റഡിയിലാണ്. ഇവരില്‍ ആരാണ് അപകടം ഉണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് എന്ന അന്വേഷണത്തിലാണ് പോലീസ്. ഇവരെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഉത്തരമല്ല ഇരുവരും നല്‍കിയത്. മരണപ്പെട്ട യുവാവ് ഷൂട്ടിംഗിന് ഉപയോഗിച്ച മോബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താവുന്നതേയുള്ളൂ. എന്നാല്‍ മൊബൈല്‍ഫോണ്‍ മിസിംഗ് ആണ്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലുമാണ് പോലീസ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment