Sunday, August 2, 2026
Kerala News

ഹൈക്കോടതിയില്‍ നിന്നേറ്റ പ്രഹരത്തിന്റെ വേദന മറക്കാന്‍ കേന്ദ്രത്തെ പഴി പറഞ്ഞ് മുഖ്യമന്ത്രി: ഒന്നും തന്നില്ലെന്ന പതിവ് പല്ലവി

ഹൈക്കോടതിയില്‍ നിന്നേറ്റ പ്രഹരത്തിന്റെ വേദന മറക്കാന്‍ കേന്ദ്രത്തെ പഴി പറഞ്ഞ് മുഖ്യമന്ത്രി: ഒന്നും തന്നില്ലെന്ന പതിവ് പല്ലവി



തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ തുക വിനിയോഗം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നേറ്റ പ്രഹരത്തിന് പിന്നാലെ കേന്ദ്രത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദര്‍ശിച്ച് നൂറ് ദിവസമായിട്ടും ഒരു രൂപ പോലും കേരളത്തിനായി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് സഹായം അനുവദിക്കാത്തത് എന്ന വാദമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ ഇതുവരെ തെറ്റിധരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി വന്ന് മടങ്ങിപ്പോയ ശേഷം കൃത്യമായ കണക്കുകള്‍ സഹിതം വിശദമായി മെമ്മോറാണ്ടം കേന്ദ്രത്തിന് കൈമാറിയിരുന്നു.

ജൂലൈ 30-ന് പുലര്‍ച്ചെയാണ് ദുരന്തം സംഭവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു അത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ കേന്ദ്രസംഘം ഇവിടെയെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തു. ആഗസ്റ്റ് 10 നാണ് പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കേന്ദ്ര സംഘത്തിന് മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ആ ഘട്ടത്തില്‍തന്നെ കൃത്യമായി അവതരിപ്പിച്ചിരുന്നു.

ആഗസ്റ്റ് 17ന് ദുരന്തത്തിലുണ്ടായ നഷ്ടവും എന്‍.ഡി.ആര്‍.എഫ് (നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്) മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനം തിരിച്ച് തയാറാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കി. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടിയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. കുറഞ്ഞ സമയം മാത്രമെടുത്ത് 583 പേജുള്ള വിശദമായ പഠന റിപ്പോര്‍ട്ടാണ് കേരളം നല്‍കിയത്.

മെമ്മോറാണ്ടത്തിന് പുറമേ, പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ് നടത്തുകയും വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിന് നല്‍കുകയും ചെയ്തു. മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.10 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് വൈകിയതു കൊണ്ടാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തതെന്ന വിചിത്രവാദമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇത് ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

വയനാട് ദുരന്തത്തെ അതി തീവ്ര ദുരന്തം ആയി പ്രഖ്യാപിക്കണ എന്നതടക്കം മൂന്ന് ആവശ്യങ്ങള്‍ കേരളം മുന്നോട്ടു വച്ചിരുന്നു. കടങ്ങള്‍ എഴുതിത്തള്ളണം, അടിയന്തിര സഹായം വേണം എന്നിവയായിരുന്നു മറ്റ് രണ്ട് ആവശ്യങ്ങള്‍. ഒന്നിലും കേന്ദ്രത്തില്‍ നിന്ന് മറുപടി ഉണ്ടായില്ല.

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലുള്ള ഫണ്ട് വിനിയോഗിക്കാനാണ് കേന്ദ്രം പറയുന്നത്. ഹൈക്കോടതിയും ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ പണം വയനാടിന് മാത്രമായി വിനിയോഗിക്കാനാകില്ല. എല്ലാറ്റിനും കൃത്യമായ കണക്കുണ്ട്. വയനാടിനു വേണ്ടി പ്രത്യേക ഫണ്ടാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment