Sunday, August 2, 2026
Politics Views

മമതയുടെ മോഹം ചില്ലറയല്ല; പ്രധാനമന്ത്രി ആകാനുള്ള നീക്കത്തിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍; ഇന്ത്യാ മുന്നണി പിളരുമോ?

മമതയുടെ മോഹം ചില്ലറയല്ല; പ്രധാനമന്ത്രി ആകാനുള്ള നീക്കത്തിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍; ഇന്ത്യാ മുന്നണി പിളരുമോ?


ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള മമതാ ബാനര്‍ജിയുടെ മോഹത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇതിനായുള്ള ചരടുവലികളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുമൊക്കെ വിജയം കാണാതെ വന്നതോടെ പുതിയ നീക്കം ആരംഭിച്ചിരിക്കുകയാണ്. പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സംഖ്യത്തിന്റെ തലപ്പത്തേക്ക് വരിക. 


മുന്നണിയുടെ രൂപീകരണ ഘട്ടം മുതല്‍ ഇതിനുള്ള ശ്രമങ്ങള്‍ മമതയുടെ ഭാഗത്ത് ശക്തമായി ഉണ്ടായെങ്കിലും പ്രബല കക്ഷിയായ കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പു മൂലം അതു നടന്നില്ല. ഇപ്പോള്‍ സഖ്യകക്ഷികളെ ഒപ്പം ചേര്‍ത്തുകൊണ്ട് ഇന്ത്യ മുന്നണി പിടിച്ചെടുക്കുകയും അഞ്ച് വര്‍ഷത്തിന് ശേഷം നടത്തുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം അവരോധിക്കപ്പെടുന്നതിനുമാണ് മമതയുടെ നീക്കം. 


സമാജ് വാദി പാര്‍ട്ടിക്ക് പിന്നാലെ എന്‍സിപി എസ്പി വിഭാഗം നേതാവ് ശരദ് പവാറും മമതക്ക് പിന്തുണയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യാ മുന്നണിയുടെ നേതൃ സ്ഥാനം വഹിക്കാനുള്ള കഴിവ് മമതയ്ക്കുണ്ടെന്ന് കോലാപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ശരദ് പവാര്‍ പറഞ്ഞു. മമതയ്ക്ക് തന്റെ ആഗ്രഹം പ്രകടിപ്പിക്കാനുള്ള എല്ലാവിധ അവകാശവും ഉണ്ടെന്നും പവാര്‍ പറഞ്ഞു. മുന്നണിയിലെ മുതിര്‍ന്ന അംഗം തന്നെ മമതയുടെ ആവശ്യത്തെ പിന്തുണച്ചതോടെ സഖ്യത്തിലെ കൂടുതല്‍ കക്ഷികളുടെ പിന്തുണ നേടിയെടുത്തിരിക്കുകയാണ് മമത. 


ഈ ആഴ്ച ആദ്യമാണ് ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനവും പ്രതിപക്ഷ സഖ്യത്തിന്റെ നേതാവ് എന്ന പദവിയും ഒരുമിച്ച് വഹിക്കാനുള്ള ആഗ്രഹം മമത പ്രകടിപ്പിച്ചത്. എന്നാല്‍സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. പക്ഷെ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ മമതയ്ക്കാണ്. 


ഇതിനിടെ സിപിഐ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തു. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിരിച്ചടിയില്‍ കോണ്‍ഗ്രസിനാണ് സമ്പൂര്‍ണ ഉത്തരവാദിത്തം എന്നാണ് സമാജ്‌വാദി പാര്‍ട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ ഇന്ത്യ സഖ്യത്തില്‍ പോര് മുറുകുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിരിക്കുകയാണ്. 


പക്ഷേ നേതൃ പദവിയിലേക്ക് മമത വരുന്നതിനെ കോണ്‍ഗ്രസ് ഒരുതരത്തിലും പിന്തുണയ്ക്കില്ല. അങ്ങനെ പിന്തുണച്ചാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമത കളംപിടിക്കുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസിനുണ്ട്. കൂടാതെ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസാണെന്ന പ്രഖ്യാപനത്തിന് മമത നേതൃ സ്ഥാനം ഏറ്റെടുക്കുന്നത് ദോഷം ചെയ്യുമെന്നും അവര്‍ വിലയിരുത്തുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment