Monday, August 3, 2026
Kerala News

ബി.ജെ.പിയെ പുറത്താക്കാന്‍ കൈകോര്‍ത്ത് എല്‍.ഡി.എഫും യു.ഡി.എഫും: ശബരിമല പ്രക്ഷോഭത്തെ തുടര്‍ന്ന് ഭരണം പിടിച്ചെടുത്ത പന്തളം നഗരസഭ ബി.ജെ.പിക്ക് നഷ്ടമായേക്കും

ബി.ജെ.പിയെ പുറത്താക്കാന്‍ കൈകോര്‍ത്ത് എല്‍.ഡി.എഫും യു.ഡി.എഫും: ശബരിമല പ്രക്ഷോഭത്തെ തുടര്‍ന്ന് ഭരണം പിടിച്ചെടുത്ത പന്തളം നഗരസഭ ബി.ജെ.പിക്ക് നഷ്ടമായേക്കും



പന്തളം: ശബരിമല പ്രക്ഷോഭത്തിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം പിടിച്ചെടുത്ത പന്തളം നഗരസഭ രാഷ്ട്രീയ അട്ടിമറിയിലേക്ക്. വിമതരുടെ കൂട്ടുപിടിച്ച് യു.ഡി.എഫും എല്‍.ഡി.എഫും നടത്തിയ നീക്കത്തില്‍ അടിതെറ്റിയിരിക്കുകയാണ് ബി.ജെ.പി. ഭരണ നേതൃത്വത്തിനെതിരെ ഇടത്, വലത് മുന്നണികള്‍ കൊണ്ടുവന്ന അവിശ്വാസം ബുധനാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെ നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു.

പാലക്കാട് നഗരസഭയ്ക്ക് പുറമേ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് പന്തളം. ആകെ 33 സീറ്റുകളില്‍ 18 സീറ്റുകളും നേടിയാണ് പന്തളത്ത് ബിജെപി ഭരണം പിടിച്ചത്. ഇതില്‍ മൂന്ന് അംഗങ്ങള്‍ ബി.ജെ.പിക്കെതിരെ തിരിഞ്ഞതാണ് ഇപ്പോഴുണ്ടായ ഭരണപ്രതിസന്ധിക്ക് കാരണം. അഞ്ച് സീറ്റുകളുള്ള യു.ഡി.എഫും ഒന്‍പത് സീറ്റുകളുള്ള എല്‍.ഡി.എഫും ചേര്‍ന്നാല്‍ 14 സീറ്റുകളേയുള്ളു. ഭരണം പിടിക്കാന്‍ 17 സീറ്റ് വേണം. ഒരു സ്വതന്ത്രന്റെ പിന്തുണ ബി.ജെ.പി വിരുദ്ധ സഖ്യം ഉറപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ബി.ജെ.പിയില്‍ നിന്നുള്ള മൂന്ന് വിമതര്‍ക്കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നത്.

ബുധനാഴ്ച അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ വിമതര്‍ മറുകണ്ടം ചാടിയാല്‍ ബി.ജെ.പി വിരുദ്ധ സഖ്യത്തിന് 18 പേരുടെ പിന്തുണ കിട്ടും. ബി.ജെ.പി കേവല ഭൂരിപക്ഷത്തിലും താഴെ 15 ലേക്ക് ചുരുങ്ങും. ഇത് മുന്നില്‍ കണ്ടാണ് അധ്യക്ഷ ലീലാ സന്തോഷും ഉപാധ്യക്ഷ യു.രമ്യയും രാജിവച്ചത്. അവിശ്വാസത്തെ ഭയന്നല്ല രാജിയെന്നാണ് ഇവരും പ്രതികരിച്ചത്. പാര്‍ട്ടി രാജി ആവശ്യപ്പെട്ടില്ലെന്നും ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നും ബി.ജെ.പി ജില്ലാ നേതൃത്വവും പറയുന്നു.

2020 ലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫില്‍ നിന്നാണ് പന്തളം നഗരസഭ ബി.ജെ.പി പിടിച്ചെടുത്തത്. ഭരണം മെച്ചപ്പെട്ട നിലയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് മൂന്ന് ബി.ജെ.പി അംഗങ്ങള്‍ പരസ്യമായി കലാപക്കൊടി ഉയര്‍ത്തി രംഗത്ത് വന്നത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. ബിജെപിയുടെ 18 കൗണ്‍സിലര്‍മാരില്‍ 14 പേരും വനിതകളാണ്.

Related News

Comments

No comments yet. Be the first to comment!

Leave a Comment