Monday, August 3, 2026
Kerala News

ഏഴ് പേര്‍ക്ക് കയറാവുന്ന കാറിലുണ്ടായിരുന്നത് 11 പേര്‍: വില്ലനായത് അമിത വേഗതയും മഴയും; സിനിമ കാണാന്‍ പുറപ്പെട്ട യാത്ര അവസാനിച്ചത് ദൂരണമായ അപകടത്തില്‍

ഏഴ് പേര്‍ക്ക് കയറാവുന്ന കാറിലുണ്ടായിരുന്നത് 11 പേര്‍: വില്ലനായത് അമിത വേഗതയും മഴയും; സിനിമ കാണാന്‍ പുറപ്പെട്ട യാത്ര അവസാനിച്ചത് ദൂരണമായ അപകടത്തില്‍

 
ആലപ്പുഴ: കേരള മനസാക്ഷിയെ വേദനയിലാഴ്ത്തിയ സംഭവമായിരുന്നു തിങ്കളാഴ്ച്ച രാത്രി ആലപ്പുഴയിലുണ്ടായ കാറപകടം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിച്ചു തകരുകയായിരുന്നു. അപകടത്തില്‍ നാടിന്റെ ഭാവി വാഗ്ദാനങ്ങളായി മാറേണ്ടിയിരുന്ന അഞ്ചു വിദ്യാര്‍ഥികളാണ് മരിച്ചത്. കനത്ത മഴയില്‍ അമിത വേഗതയും അശ്രദ്ധയുമായിരുന്നു അപകടത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

വഞ്ചാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ രാത്രി സിനിമ കാണുന്നതിനായി പോകുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. ഏഴ് പേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ള ടവേര കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. വാടകയ്ക്ക് എടുത്ത വാഹനമായിരുന്നു അത്. ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്കിനു സമീപം മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിര്‍ദിശയില്‍ വന്ന കെ.എസ്.ആര്‍.ടി.സിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകട സമയത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. ഡ്രൈവര്‍ക്ക് കാഴ്ച മങ്ങിയതാകാം എതിര്‍ദിശയില്‍ വന്ന വാഹനത്തെ ശ്രദ്ധയില്‍പ്പെടാതെ പോയതെന്നാണ് കരുതുന്നത്. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ട് പേര്‍ പെണ്‍കുട്ടികളാണ്.

മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് രാവിലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. 8.30 ഓടെ പോസ്റ്റ്മോര്‍ട്ടം തുടങ്ങും. മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക.

Related News

Comments

No comments yet. Be the first to comment!

Leave a Comment